നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൻ്റെ മത്സരചിത്രം തെളിഞ്ഞു. 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. നിലമ്പൂരില്‍ സ്വതന്ത്രസ്ഥാനാഥിയായി മത്സരിക്കുന്ന പി.വി. അന്‍വറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്രിക ചിഹ്നം അനുവദിച്ചു. ഇന്നായിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിനം.
ഓട്ടോറിക്ഷ ചിഹ്നത്തിലാണ് കഴിഞ്ഞ രണ്ട് തവണയും അൻവർ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ചത്. എന്നാൽ ഇത്തവണ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ ഔദ്യോഗിക ചിഹ്നമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഓട്ടോറിക്ഷ അംഗീകരിച്ച സാഹചര്യത്തിലാണ് അൻവറിന് കത്രിക ചിഹ്നം ലഭിച്ചത്.
10 സ്ഥാനാർഥികളാണ് നിലവില്‍ മത്സരരംഗത്തുള്ളത്. ആകെ 14 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ പി.വി. അന്‍വറിൻ്റെ അപരന്‍ അടക്കം നാലുപേര്‍ പത്രിക പിന്‍വലിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും രണ്ട് പത്രികകള്‍ അന്‍വര്‍ നല്‍കിയിരുന്നു. ഇതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിയുകയും ചെയ്തിരുന്നു.
പത്രിക പിൻവലിച്ച അൻവർ സാദത്തിൻ്റെ സ്ഥാനാർഥിത്വത്തിന് പിന്നിൽ കോൺഗ്രസാണെന്ന് പി.വി. അൻവർ നേരത്തെ ആരോപിച്ചിരുന്നു. പി.വി. അൻവറിൻ്റെ ഡമ്മി സ്ഥാനാർഥിയായി പത്രിക നൽകിയ അബ്ദുറഹ്മാനാണ് പത്രിക പിൻവലിച്ച മറ്റൊരാൾ. എസ്‌ഡിപിഐ സ്ഥാനാർത്ഥി സാദിക് നടുത്തൊടിയുടെ ഡമ്മിയായി പത്രിക നൽകിയ മുജീബും ഒരു സ്വതന്ത്ര സ്ഥാനാർഥിയും പത്രിക പിൻവലിച്ചിട്ടുണ്ട്.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അനസാനിച്ചതോടെ നിലമ്പൂരിരെ മത്സരചിത്രം വ്യക്തമായി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ്, ബിജെപി സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ്, സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ എന്നിവർ തമ്മിലാണ് മണ്ഡലത്തിലെ മത്സരം.
അതേസമയം 2026ൽ ആഭ്യന്തരവകുപ്പും വനംവകുപ്പും ലഭിക്കണമെന്ന ആവശ്യവുമായി പി.വി. അൻവർ രംഗത്തെത്തിയിരുന്നു. തിരുവമ്പാടി ഉൾപ്പെടെയുള്ള മലയോര മേഖല ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്നും മലപ്പുറം ജില്ല വിഭജിക്കണമെന്നും അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും അൻവർ വിമർശനം ഉന്നയിച്ചു.
സതീശൻ മുക്കാൽ പിണറായി വിജയനാണ്. സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റണം. സതീശനാണ് തന്നെ മത്സര രംഗത്തേക്ക് തള്ളിവിട്ടത്. കോൺഗ്രസിന്റെ ഇപ്പോഴത്തെ മലപ്പുറം സ്നേഹം തെരഞ്ഞെടുപ്പായതിനാലാണെന്നും അൻവർ പറഞ്ഞു.