മരിച്ച വിദ്യാർഥി മിഥുൻ  Source: News Malayalam 24X7
KERALA

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസും

സമഗ്ര അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും നേരത്തെ ഉത്തരവിട്ടിരുന്നു.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അപകട മരണം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും 14 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. മിഥുന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് ശാസ്താംകോട്ട പൊലീസും കേസെടുത്തു. സമഗ്ര അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും നേരത്തെ ഉത്തരവിട്ടിരുന്നു.

സ്കൂളിലെത്തി കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. ഇരുമ്പ് ഷീറ്റിട്ട ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്. ഇത് എടുക്കാന്‍ വേണ്ടി മുകളിലേക്ക് കയറി. ഷീറ്റിനു മുകളില്‍ ബെഞ്ചിട്ടു. അതിനിടെ തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയപ്പോള്‍ തൊട്ടടുത്ത വീട്ടിലേക്ക് പോകുന്ന വൈദ്യുതി ലൈനില്‍ കൈ തട്ടുകയായിരുന്നു. ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകര്‍ ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്തശേഷം, മിഥുനെ താഴെയിറക്കി. ഉടന്‍ തന്നെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

20 വര്‍ഷത്തോളമായി സ്‌കൂളിന് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈന്‍ ഉയര്‍ത്തിക്കെട്ടാന്‍ കെഎസ്ഇബിയോ ഇതു സംബന്ധിച്ച് പരാതി നല്‍കാന്‍ സ്‌കൂള്‍ അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അനാസ്ഥയുണ്ടായെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും, ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി ശിവന്‍ കുട്ടിയും പ്രതികരിച്ചിരുന്നു. സ്കൂളിന് ഫിറ്റ്നസ്‍ കിട്ടിയിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

SCROLL FOR NEXT