കോഴിക്കോട്: ചെലവൂരിൽ പതിനാറുകാരിയെ കൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ്. സഹോദരിമാരുടെ മക്കളായ നസ്രീന അദിനാൻ എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നസ്രീനയുടെ മൃതദേഹം കഴുത്തിൽ ഷാൾ ചുറ്റിയ നിലയിലും കൈ കാലുകൾ സെല്ലോടേപ്പ് ഉപയോഗിച്ച് ചുറ്റിയ നിലയിലുമായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയാകാം എന്നാണ് പ്രാഥമിക നിഗമനം.
വായും മുഖവും സെല്ലോടേപ്പ് ഉപയോഗിച്ച് ചുറ്റിയ നിലയിലായിരുന്നു അദിനാന്റെ മൃതദേഹം കണ്ടെത്തിയത്. നസ്രീനയുടെ മുത്തശിയേയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. യുവാവ് സ്ഥിരം പ്രശ്നക്കാരനാണെന്നും ലഹരി ഉപയോഗവും മോഷണവും ശീലമാണെന്നും പൊലീസ് പറഞ്ഞു. നിരന്തരം കുഴപ്പങ്ങളുണ്ടാക്കിയതിനെ തുടർന്ന് നസ്രീനയുടെ വീട്ടിൽ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.
നസ്രീനയോടും കുടുംബത്തോടുമുള്ള വൈരാഗ്യമാണ് കൊല നടത്തിയതിന് കാരണമായി സംശയിക്കുന്നത്. അദിനാൻ വീട്ടിൽ കയറിയത് കള്ളതാക്കോൽ ഉപയോഗിച്ചെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. പോസ്റ്റുമോർട്ടം ഉൾപ്പെടെ പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്വേഷണം തുടങ്ങാനാണ് പൊലീസ് തയ്യാറെടുക്കുന്നത്.