കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു 
KERALA

കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

ബസ് അപകടത്തിൽ പരിക്കേറ്റ പത്ത് പേരുടെ നില ഗുരുതരം.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിയന്ത്രണംവിട്ട് അഞ്ച് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ രണ്ടു പേർ മരിച്ചു. കാറിൽ യാത്രചെയ്ത പെരുമ്പിലാവ് സ്വദേശിനി റിയ ഫാത്തിമ(19), കാണി പയ്യൂർ സ്വദേശിനി തങ്കമണി എന്നിവരാണ്‌ മരിച്ചത്.

അപകടത്തിൽ ഇരുപത്തഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട്ടു നിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസ് കുന്നംകുളം പറേമ്പാടത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടു കൂടിയാണ് അപകടം. പരിക്കേറ്റ പത്ത് പേരുടെ നില ഗുരുതരമാണ്.

അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം ഒരു കാറിലും പിന്നീട് എതിർദിശയിൽ വരുകയായിരുന്ന വാഹനങ്ങളിലേക്കും ഇടിക്കുകയായിരുന്നു. അഞ്ച് വാഹനങ്ങളെ തകർത്ത ശേഷം ഒരു വീടിൻ്റെ മതിൽ തകർത്ത് വീട്ടുമുറ്റത്ത് വന്ന് നിൽക്കുകയായിരുന്നു.

അപകടത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പരിക്കേറ്റവരെ മലങ്കര,ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT