തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിമാർക്കെതിരെ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയത് തന്ത്രി കണ്ഠരര് രാജീവരുടെ അറിവോടെയെന്ന് പത്മകുമാർ. ഉണ്ണികൃഷ്ണൻ പോറ്റിയ തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണ്. അതുകൊണ്ടാണ് പോറ്റിയെ വിശ്വസിച്ചതും കൂടുതൽ അടുപ്പം കാട്ടിയതുമെന്നും മൊഴിയിലുണ്ട്.
കട്ടിള പാളിയും ദ്വാരപാലക ശിൽപ്പങ്ങളും സ്വർണ്ണം പൂശാനായി സന്നിധാനത്ത് നിന്ന് ചെന്നൈയിലേക്ക് കൊടുത്തുവിടുന്നതിന് തന്ത്രിമാർ അനുമതി നൽകിയിരുന്നുവെന്നും പത്മകുമാർ മൊഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാട് എന്ന ആരോപണവും നിഷേധിച്ചു. എന്നാൽ ശബരിമലയിൽ ഉള്ള തൻറെ മുറിയിൽ ഉണ്ണികൃഷ്ണൻ പോറ്റി താമസിച്ചതും ആറന്മുളയിലെ വീട്ടിൽ സന്ദർശിച്ചതും പത്മകുമാർ സമ്മതിച്ചു. സൗഹൃദ സന്ദർശനം ആയിരുന്നു ഇവയെന്നാണ് മൊഴി. പത്മകുമാറിനെ ചോദ്യം ചെയ്യൽ ഇന്ന് പകലും തുടരും.
അതേ സമയം സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം നിഷേധിച്ചിരുന്നു. വിജിലൻസ് കോടതിയാണ് മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. സ്വർണക്കൊള്ള കേസിൽ അറസ്റ്റ് ചെയ്ത രണ്ടാമത്തെയാളാണ് മുരാരി ബാബു. സ്വർണപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ബോധപൂർവമാണെന്നും ഇതിനായി ഒന്നാം പ്രതിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.