പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായതിന് പിന്നാലെ എ. പത്മകുമാറിന് സിപിഐഎമ്മിൻ്റെ നോട്ടീസ്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണം എന്ന് ആവശ്യപ്പെട്ട് തപാൽ വഴിയാണ് നോട്ടീസ് അയച്ചത്.
വിശദീകരണം തേടിയ ശേഷം നേതൃത്വം നടപടി എടുത്തേക്കും. നോട്ടീസ് നൽകിയത് സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് എന്നാണ് സൂചന. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു. കേസിൽ പ്രതിയായിട്ടും പത്മകുമാർ ഇപ്പോഴും പാർട്ടിയിൽ തുടരുന്നത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായതിന് പിന്നാലെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിന്ന് പത്മകുമാറിനെ പുറത്താക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ചതോടെ പത്മകുമാർ ജയിൽ മോചിതനായത്.
ദ്വാരപാലക ശിൽപ്പ കേസില്‍ എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയതിന് ശേഷം ഇതുവരെയും പത്മകുമാർ ജില്ലാ കമ്മിറ്റികളിലോ മറ്റ് പാർട്ടി പരിപാടികളിലോ പങ്കെടുത്തിട്ടില്ല.