കാസർഗോഡ്: മഞ്ചേശ്വരം തുമിനാട് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ തടയാൻ ശ്രമിച്ച ബന്ധുവും മരിച്ചു. മംഗലാപുരത്ത് ചികിത്സയിലായിരുന്ന ഷെയ്ഖ് അബ്ബയാണ് മരിച്ചത്. മരിച്ച ജുമൈലയുടെ മാതൃ സഹോദരീ ഭർത്താവാണ് ഷെയ്ഖ് അബ്ബ. കഴിഞ്ഞ ദിവസമാണ് പിതാവ മകളെ വെട്ടിക്കൊലപ്പെടുത്തിയത്. കുഞ്ചത്തൂർ തുമിനാട് സ്വദേശിനി ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മറിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടാകുന്നത്. ഉമ്മർ ലഹരി ഉപയോഗിച്ച് വരുന്നതുമായി ബന്ധപ്പെട്ട് പതിവായി വീട്ടിൽ തർക്കമുണ്ടാകാറുണ്ടായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്നലെയും ലഹരി ഉപയോഗിച്ചാണ് ഉമ്മർ വീട്ടിലെത്തിയത്. തർക്കമുണ്ടായതിന് പിന്നാലെ വെട്ടുകത്തി ഉപയോഗിച്ച് ഉമ്മർ മകളെ വെട്ടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ ജുമൈലയെ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരിക്കുകയായിരുന്നു.
പ്രദേശവാസികൾ വിവരമറിയിച്ചതിന് പിന്നാലെയാണ് പൊലീസെത്തി ഉമ്മറിനെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ വെട്ടാൻ ഉപയോഗിച്ച ആയുധമുൾപ്പെടെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.