തിരുവനന്തപുരം: തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്. ബൈക്ക് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ, ബൈക്കിൽ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി.
ഈ കാർ പിന്നീട് നിർത്താതെ കടന്ന് കളയുകയായിരുന്നു. ബൈക്കിൻ്റെ ഹാൻഡിലിൽ കാറിൻ്റെ പെയിൻ്റ് കണ്ടതിനെ തുടർ നടത്തിയ അന്വേഷണത്തിലാണ് അപകട കാരണം വ്യക്തമായത്. തുടർന്ന് പൊലീസ് സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്നത് വിഷ്ണുവാണ്. പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
എറണാകുളം സ്വദേശി നവീൻ സിബി (25), തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ബൈപ്പാസിൽ തിരുവല്ലം ടോൾ പ്ലാസയ്ക്കു സമീപം ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് അപകടം.