ആറളത്ത് കാട്ടാനശല്യം തടയുമെന്ന് പറഞ്ഞ വനംമന്ത്രിയുടെ വാക്ക് പാഴ്വാക്ക് Source: News Malayalam 24x7
KERALA

കാട്ടാനശല്യം തടയുമെന്ന വനം മന്ത്രിയുടെ വാക്ക് പാഴ്‌വാക്ക്; എങ്ങുമെത്താതെ ആനമതിലും മറ്റ് പ്രതിരോധമാർഗങ്ങളും

മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയായി എഴുപതിലധികം ആനകളാണ് ആറളത്ത് ഇപ്പോഴും തമ്പടിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ശല്യം തടയുമെന്ന് പറഞ്ഞ് പറ്റിച്ച് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. മന്ത്രി നിർദേശിച്ച എല്ലാ പ്രതിരോധ മാർഗത്തിൻ്റെയും നിർമാണം നിലച്ചു. മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയായി എഴുപതിലധികം ആനകളാണ് ആറളത്ത് ഇപ്പോഴും തമ്പടിച്ചിരിക്കുന്നത്. നാല് മാസത്തിനിടെ 18 വീടുകളാണ് പ്രദേശത്ത് കാട്ടാനകൾ നശിപ്പിച്ചത്. എന്നിട്ടും കാട്ടാനശല്യം അവസാനിപ്പിച്ചുവെന്ന സത്യവാങ്മൂലമാണ് വനം വകുപ്പ് ഹൈക്കോടതിയിൽ നൽകിയത്.

ആറളം ഫാം പുനരധിവാസ മേഖലയിൽ ലീല, വെള്ളി ദമ്പതികളെ കാട്ടാന ചവിട്ടി കൊല്ലുന്നത് ഈ വർഷം ഫെബ്രുവരി 22നാണ്. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ സ്ഥലത്തെത്തിയ മന്ത്രി എ.കെ. ശശീന്ദ്രൻ പ്രദേശവാസികൾക്ക് നൽകിയത് ആറ് മാസത്തിനകം കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമെന്ന ഉറപ്പാണ്. എന്നാൽ മന്ത്രിയുടെ വാക്കിന് ഒരു വിലയുമുണ്ടായില്ല. ആദ്യമൊന്ന് അടിക്കാട് വെട്ടി, 400 മീറ്റർ മാത്രം ആന മതിൽ നിർമ്മിച്ചു. ഇത്രയുമായതോടെ പ്രതിരോധ പ്രവർത്തനം അവസാനിപ്പിച്ച മട്ടാണ് വനം വകുപ്പ്.

മന്ത്രിയുടെ പ്രഖ്യാപനം നടന്ന് നാല് മാസം കഴിഞ്ഞു. സോളാർ ഫെൻസിങ് സ്ഥാപിച്ചെങ്കിലും ആനയത് പൊളിച്ചു. അടിക്കാട് തെളിക്കുന്ന പ്രവൃത്തി ഫണ്ടില്ലാതെ മുടങ്ങി. മഴ പെയ്തതോടെ നേരത്തെ വെട്ടിമാറ്റിയ ചെടികൾ വീണ്ടും തളിർത്ത് കാടായി. അതോടെ ആനകൾക്ക് പകലും രാത്രിയും മേയാനിടമായി. ആനകളെ പേടിച്ച് പകൽ പോലും പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് നാട്ടുകാർ.

ആനമതിൽ നിർമ്മാണം മുടങ്ങിയെന്ന് കാട്ടി വനം വകുപ്പ് കരാറുകാരനെ ഒഴിവാക്കി. പുതിയ ടെണ്ടർ നടപടി ആരംഭിച്ചപ്പോൾ കരാറുകാരൻ കോടതിയെ സമീപിച്ചു. ഇതോടെ ടെണ്ടർ നടപടികളും നിലച്ചു. പ്രതിരോധ സംവിധാനങ്ങൾ ഇല്ലാതായതോടെ കൃഷി നശിപ്പിക്കുന്നതും വ്യാപകമായി. നശിച്ച കൃഷിക്ക് കാലങ്ങളായി നഷ്ടപരിഹാരവുമില്ല.

2017 മുതൽ 91 കോടി രൂപയാണ് നഷ്ടപരിഹാരമായി വനം വകുപ്പ് ആറളം ഫാമിന് മാത്രം നൽകാനുള്ളത്. ഇതിനിടയിൽ സ്വകാര്യവ്യക്തി ഫയൽ ചെയ്ത കേസിൽ ഫാമിനോട് ചേർന്ന ജനവാസ മേഖലയിൽ ആന ശല്യമില്ലെന്ന് വനംവകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലവും കൊടുത്തു. 70ലധികം ആനകൾ ഇപ്പോൾ സ്ഥലത്ത് ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. നേരത്തെ 80നടുത്ത് ആനകൾ ഉണ്ടായിരുന്നെന്നാണ് കണക്ക്. ഈ കണക്ക് മാത്രം മതി വനംവകുപ്പ് പറയുന്നതും യാഥാർഥ്യവും തമ്മിലുള്ള അന്തരമറിയാൻ.

SCROLL FOR NEXT