കോഴിക്കോട്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പ് വച്ചു. എകിസ്റ്റ് വിസ നടപടിയും പൂർത്തിയായിട്ടുണ്ട്. രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികൾ കൂടി പൂർത്തിയാക്കിയാൽ അബ്ദുൾ റഹീം നാട്ടിലേക്ക് തിരിക്കും.
2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിൻ്റെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾ റഹീം അറസ്റ്റിലായത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ മോചനമാണ് നാടൊന്നാകെ കാത്തിരിക്കുന്നത്.
2006 നവംബറിലാണ് ഹൗസ് ഡ്രൈവർ വിസയിൽ ജോലി തേടി അബ്ദുൾ റഹീം റിയാദിലേക്ക് പോയത്. ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം (2006 ഡിസംബർ 26) റഹീമിനെ ജയിലിൽ അടച്ചു. വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് മാപ്പ് നൽകാൻ തയാറാണെന്ന് സൗദി ബാലൻ്റെ കുടുംബം കോടതിയെ അറിയിച്ചത്.
മാപ്പ് നൽകാൻ തയ്യാറാണെന്ന് കുടുംബം റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിൻ്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. എന്നാൽ കോടതിയുടെ സ്വാഭാവികമായ നടപടികൾ പൂർത്തിയാക്കാനുള്ളതിനാൽ അബ്ദുൾ റഹീമിൻ്റെ മോചനം നീണ്ടുപോകുകയായിരുന്നു.