അഭിമന്യൂ കേസ്; രഹസ്യ വിചാരണ വേണമെന്ന ആവശ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ  
KERALA

അഭിമന്യൂ കേസ്; രഹസ്യ വിചാരണ വേണമെന്ന ആവശ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ

വിചാരണ തുറന്ന കോടതിയില്‍ വേണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളണമെന്ന് പ്രോസിക്യൂഷന്‍. കേസിൻ്റെ വിചാരണ തുറന്ന കോടതിയില്‍ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് രഹസ്യ വിചാരണ നടത്തേണ്ടതെന്നും അത്തരമൊരു സാഹചര്യം ചൂണ്ടിക്കാട്ടാന്‍ പ്രതികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

സാക്ഷികളും പ്രതികളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കാമെന്നും വ്യക്തമാക്കി. മഹാരാജാസ് കോളേജ് വിദ്യാര്‍ഥികളാണ് കേസിലെ സാക്ഷികളെന്ന പ്രതികളുടെ വാദവും പ്രോസിക്യൂഷന്‍ തള്ളി. കോടതി പരിസരത്ത് അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നതിന് നിലവില്‍ തന്നെ വിലക്കുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കേസിലെ സാക്ഷികള്‍ പ്രതികളെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറിയിച്ചു. കേസ് 70 തവണ പോസ്റ്റ് ചെയ്തിട്ടും പ്രതികള്‍ മൂന്ന് തവണ മാത്രമാണ് കോടതിയില്‍ ഹാജരായതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അധിക കുറ്റം വായിച്ച ദിവസം പ്രതികള്‍ മുഖംമൂടി ധരിച്ചാണ് കോടതിയിലെത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

2018 ജൂലൈ രണ്ടിനായിരുന്നു മഹാരാജാസ് കോളേജില്‍ വെച്ച് അഭിമന്യു കൊലചെയ്യപ്പെടുന്നത്. ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-ക്യാംപസ് ഫ്രണ്ട് തര്‍ക്കത്തെ തുടന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.

SCROLL FOR NEXT