ഇടുക്കി: തൊടുപുഴ സ്മിത ആശുപത്രിയിലെ ആരോപണ വിധേയരായ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ചീഫ് നഴ്സിംഗ് ഓഫീസർ ലിസിമോൾ ഫിലിപ്പ്, നഴ്സിംഗ് സൂപ്രണ്ട് നിഷ, നേഴ്സ് അൽഫോൻസാ എന്നിവർക്കെതിരെയാണ് നടപടി. ജീവനക്കാർക്കെതിരായ നടപടിക്ക് പിന്നാലെ ആശുപത്രിയിലെ പ്രതിഷേധം അവസാനിച്ചു. ചൊവ്വാഴ്ച ആശുപത്രി സിഇഒ പ്രതിഷേധക്കാരുമായി ചർച്ച നടത്താനും തീരുമാനമായി.
സ്മിത ആശുപത്രിയിലെ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും മാർച്ച് നടത്തി. ആശുപത്രിക്കുള്ളിൽ കടന്ന ഡിവൈഎഫ്ഐ പ്രവർത്തകർ നടുത്തളത്തിലിരുന്ന് പ്രതിഷേധിച്ചിരുന്നു.
ഇന്ന് ഉച്ചയോടെയാണ് തൊടുപുഴ സ്മിത ഹോസ്പിറ്റലിൽ നഴ്‌സ് ജീവനൊടുക്കാൻ ശ്രമിച്ചത്. നഴ്‌സ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജോലിക്ക് ഇടയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. യുഎൻഎ യൂണിറ്റ് സെക്രട്ടറിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
മാനസിക പീഡനത്തെ തുടർന്നാണെന്നായിരുന്നു ആരോപണം. ചീഫ് നേഴ്‌സിംഗ് ഓഫീസർ, സൂപ്പർവൈസർ എന്നിവർ തുടർച്ചയായി മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.