തൃശൂർ: സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ കുറ്റക്കാരനെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും ജിഎസ്ടി വകുപ്പ് തൃശൂർ ജില്ലാ ജോയിന്റ് കമ്മീഷണർക്കെതിരെ നടപടി വൈകുന്നു. കമ്മീഷണർക്കെതിരെയുള്ള കംപ്ലൈന്റ്സ് അതോറിറ്റിയുടെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
ജോയിന്റ് കമ്മീഷണർ എ.വി. സുരേഷാണ് ടെലെഗ്രാമിലൂടെ അശ്ലീല സൈറ്റിന്റെ ലിങ്ക് അയച്ചു നൽകിയ കേസിൽ നടപടി നേരിടാതെ തുടരുന്നത്. എ.വി. സുരേഷിനെതിരെ പരാതി നൽകിയതിനും മൊഴി നൽകിയതിനും ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടികൾ നേരിടേണ്ടി വരുന്നതായും പരാതിക്കാരിയുടെ സുഹൃത്ത് ന്യൂസ് മലയാളത്തോട് പറഞ്ഞു.
നേരത്തെ ജീവനക്കാരി വകുപ്പ് തല കംപ്ലൈന്റ്സ് കമ്മിറ്റിക്ക് പരാതി നൽകുകയും ജില്ലാ കളക്ടർക്ക് പരാതി കൈമാറുകയും ചെയ്തിരുന്നു. കളക്ടർ ലോക്കൽ കംപ്ലൈന്റ്സ് കമ്മിറ്റി രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുരേഷ് കുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്ച കണ്ടെത്തിയത്. മൂന്ന് മാസം മുൻപ് കളക്ടർക്കും സംസ്ഥാന ജിഎസ്ടി കമ്മീഷണർക്കും അന്വേഷണ റിപ്പോർട്ടിലെ ശുപാർശകൾ കൈമാറിയെങ്കിലും നടപടികളുണ്ടായില്ല. ജോയിന്റ് കമ്മീഷണറെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റണമെന്നും പരാതി പൊലീസിന് കൈമാറണമെന്നും ലോക്കൽ കംപ്ലൈയിന്റെ അതോരിറ്റി നിർദേശിച്ചിട്ടും തുടർ നടപടികളുണ്ടായില്ല.