തിരുവനന്തപുരം: കാർഷിക സർവകലാശാല വൈസ് ചാൻസലർ ബി. അശോക് ഐഎഎസിന് സസ്പെൻഷൻ. അനുമതി ഇല്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിലാണ് നടപടി.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മാധ്യമങ്ങൾ വഴി ബി. അശോക് പ്രതികരണങ്ങൾ നടത്തിയിരുന്നു. തുടർഭരണം കക്ഷികളിലും വ്യക്തികളിലും ഫാസിസ്റ്റ് മനോഭാവം സൃഷ്ടിക്കുമെന്നും അതിനെ വോട്ടർമാർ ചെറുത്താലേ ജനാധിപത്യ സംസ്കാരം സംസ്ഥാനത്ത് വേരുറപ്പിക്കുവെന്നും രാഷ്ട്രീയ ആനുകാലിക പ്രസിദ്ധീകരണമായ കേരള ശബ്ദത്തിൽ എഴുതിയ ലേഖനത്തിൽ ബി. അശോക് പറഞ്ഞിരുന്നു.
എം.ടി. വാസുദേവൻ നായർ നൽകിയ മുന്നറിയിപ്പും സച്ചിദാനന്ദൻ വളച്ചുകെട്ടില്ലാതെ പറഞ്ഞതും തുടർച്ചയായ ഭരണാനുഭവം വ്യക്തികളിലും കക്ഷികളിലും വരുത്തുന്ന ഫാസിസ്റ്റ് മനോഭാവത്തെ പറ്റിയാണെന്നാണ് അദ്ദേഹം എഴുതിയത്. ജനാധിപത്യവും സുതാര്യതയും ഒരിക്കൽ അസ്തമിച്ചാൽ നശീകരണം ആകുമെന്നും അശോക് പറഞ്ഞു. സർക്കാരുമായി നിരന്തരം ഏറ്റുമുട്ടലിൽ ഉള്ള ബി. അശോക് നിലവിൽ സൈനിക ക്ഷേമവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയാണ്.