Source: News Malayalam 24x7
KERALA

അണപൊട്ടി പ്രതിഷേധം! ഉദ്യോഗസ്ഥരുടെ കാറിൻ്റെ ചില്ലുകൾ അടിച്ച് തകർത്ത് പ്രവർത്തകർ; പരാതി നൽകി ഇഡി ഉദ്യോഗസ്ഥർ

തമ്പാനൂർ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഇഡി ഉദ്യോഗസ്ഥർ പരാതി നൽകിയത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ സിപിഐഎം പ്രതിഷേധത്തിൽ പരാതി നൽകി ഇഡി ഉദ്യോഗസ്ഥർ. തമ്പാനൂർ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഇഡി ഉദ്യോഗസ്ഥർ പരാതി നൽകിയത്. പരാതി മ്യൂസിയം പൊലീസിന് കൈമാറും. ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്.

തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടിൽ നിന്ന് ഇഡി ഉദ്യോഗസ്ഥർ മടങ്ങുമ്പോഴാണ് പാർട്ടി പ്രവർത്തകർ ആക്രമാസക്തരായത്. ഇഡി ഉദ്യോഗസ്ഥരുടെ കാറിന്റെ ചില്ലുകൾ പ്രവർത്തകർ അടിച്ച് തകർക്കുകയായിരുന്നു. ഒരു വനിതാ ഉദ്യോഗസ്ഥയടക്കം നാലംഗ ഇഡി ഉദ്യോഗസ്ഥർക്കും എട്ടംഗ സിആർപിഎഫ് സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ ടാക്സി ഡ്രൈവർ ശ്രീകാര്യം സ്വദേശി ശ്യാമിനും മറ്റ് മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ചും സിപിഐഎം പ്രവർത്തകർ പ്രതിഷേധിച്ചു. സംഘർഷത്തിൽ തകർന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

പിണറായി വിജയൻ്റെ വീടുകളിലെ ഇഡി റെയ്ഡ് പൂർത്തിയായി. തിരുവനന്തപുരത്തെ വീട്ടിൽ എട്ട് മണിക്കൂറിലധികം ആണ് പരിശോധന നീണ്ട് നിന്നത്. മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വീട്ടിലും മുൻ മന്ത്രി റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും പരിശോധന ഏഴ് മണിക്കൂറിലധികം നീണ്ടുനിന്നു.

SCROLL FOR NEXT