കൊച്ചി: ആശുപത്രി കിടക്കയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് നടൻ ബാലയുടെ മുൻ പങ്കാളി ഡോക്ടർ എലിസബത്ത് ഉദയൻ. താൻ മരിച്ചാൽ പൂർണ ഉത്തരവാദി ബാലയെന്നാണ് എലിസബത്ത് പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. മരിക്കും മുൻപ് നീതി കിട്ടണം. ബാല ശാരീരികമായി ഉപദ്രവിച്ചെന്നും മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്നുമാണ് എലിസബത്തിൻ്റെ ആരോപണം.
"മരിച്ചാലെങ്കിലും നീതി ലഭിക്കുമോ" എന്ന ക്യാപ്ഷനോടെയാണ് എലിസബത്ത് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചത്. മൂക്കിൽ ട്യൂബ് ഘടിപ്പിച്ച നിലയിൽ ആശുപത്രി കിടക്കയിലാണ് എലിസബത്ത്. എന്നാൽ എന്താണ് സംഭവിച്ചതെന്നും എവിടെയാണെന്നും എലിസബത്ത് വീഡിയോയിൽ പറയുന്നില്ല. ഇത്രയും കാലം തനിക്ക് സ്നേഹം നൽകിയ എല്ലാവർക്കും നന്ദിയെന്നും എലിസബത്ത് പറയുന്നു.
ബാല നിരന്തരം ശാരീരികമായി ഉപദ്രവിച്ചെന്നും വിഷയത്തിൽ പൊലീസ് ഇടപെട്ടില്ലെന്നും എലിസബത്ത് ആരോപിച്ചു. പൊലീസ് അന്വേഷണം നടക്കാതായതോടെ മുഖ്യമന്ത്രിക്ക് പരാതി നൽകി. പിന്നാലെ പൊലീസ് അന്വേഷണം നടന്നു. എന്നാൽ തുടർനടപടികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കോടതിയിൽ കേസ് നടക്കുന്നുണ്ടെങ്കിലും ബാലയുടെ വക്കീൽ ഹാജരാകാറില്ല. ഒരു സ്ത്രീയായിട്ട് പോലും നീതി ലഭിക്കുന്നില്ലെന്നും എലിസബത്ത് ആരോപിച്ചു.
അടുത്തിടെ സമൂഹമാധ്യമത്തിലൂടെ അവഹേളിക്കുന്നുവെന്ന് കാണിച്ച് എലിസബത്തിനെതിരെ ബാല പരാതി നല്‍കിയിരുന്നു. എലിസബത്തിന് എതിരെ കൊച്ചി ഡിസിപിക്കാണ് പരാതി നല്‍കിയത്. തന്നെ നിരന്തരം വേട്ടയാടുകയാണെന്നും കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു ബാലയുടെ വാദം.