എറണാകുളം: സിപിഐഎമ്മിലേക്കുള്ള ക്ഷണം നിരസിച്ച് നടി റിനി ആൻജോർജ്. സ്ത്രീപക്ഷ പരിപാടി ആയതിനാലാണ് പറവൂരിലെ പരിപാടിയിൽ പങ്കെടുത്തത്. തൻ്റെ രാഷ്ട്രീയ നിലപാട് സ്ത്രീപക്ഷ രാഷ്ട്രീയമാണ്. ഒരു പാർട്ടിയിലും അംഗത്വം വേണ്ടെന്നും, കെ. ജെ. ഷൈനിൻ്റെ ക്ഷണം നിരസിച്ച് കൊണ്ട് റിനി പറഞ്ഞു.
സൈബർ അതിക്രമങ്ങൾക്കെതിരെ പറവൂരിൽ പരിപാടി നടത്തിയത് ഷൈൻ ടീച്ചർക്ക് വേണ്ടി മാത്രമല്ല എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ്. തനിക്കെതിരെ ഗൂഢാലോചന ആരോപിക്കുന്നവർ അത് തെളിയിക്കണം. വീണ്ടും കൂടുതൽ ആക്രമം ഉണ്ടായാലോ, തന്നെ പ്രകോപിപ്പിച്ചാലോ താൻ പലതും വിളിച്ചുപറയുമെന്നും റിനി വ്യക്തമാക്കി.
സൈബർ അതിക്രമങ്ങൾക്കെതിരെ വേദി ഒരുക്കിയതും, ക്ഷണിച്ചതും, സിപിഐഎം ആണ്. കോൺഗ്രസ് ഇത്തരം പരിപാടികൾ നടത്തിയാലും പങ്കെടുക്കുമെന്നും റിനി പറഞ്ഞു. ഷൈൻ ടീച്ചർ സ്വാഗതം ചെയ്തത് അവരുടെ സ്വാതന്ത്ര്യമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും ആകാൻ ഉദ്ദേശിക്കുന്നില്ലെന്നും റിനി ചൂണ്ടിക്കാട്ടി.
ആക്രമണങ്ങളിലൂടെ തന്നെ പ്രകോപിപ്പിച്ചാൽ താൻ പലതും പറയും. ഇതുവരെ പുറത്തു പറയാത്ത, നേരിട്ട് അനുഭവമുള്ള കാര്യങ്ങൾ പുറത്ത് പറയും. അത് പലർക്കും താങ്ങാൻ കഴിയില്ലെന്നും റിനി പറഞ്ഞു. താനിപ്പോഴും സ്നേഹിക്കുന്ന പ്രസ്ഥാനത്തോടും ബഹുമാനിക്കുന്ന നേതാക്കളോടും ഉള്ള പരിഗണന കൊണ്ട് ക്ഷമിച്ചു നിൽക്കുകയാണ് എന്നും റിനി കൂട്ടിച്ചേർത്തു.
പെൺകരുത്ത് എന്ന പേരിൽ സിപിഐഎം പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിലായിരുന്നു ഷൈൻ ടീച്ചർ റിനിയെ സിപിഐഎമ്മിലേക്ക് സ്വാഗതം ചെയ്തത്. റിനിയെ പോലുള്ള സ്ത്രീകള്‍ ഈ പ്രസ്ഥാനത്തോടൊപ്പം ചേരണമെന്ന് താന്‍ ആഗ്രഹിക്കുന്നെന്നായിരുന്നു ഷൈനിൻ്റെ പ്രസ്താവന.
"ഇപ്പോഴും ഞാന്‍ ഇവിടെ ഭയത്തോട് കൂടിയാണ് നില്‍ക്കുന്നത്. ഇത് വച്ച് അവര്‍ ഇനി എന്തെല്ലാം കഥകള്‍ പ്രചരിപ്പിക്കുമെന്ന ഭയമുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി ഒരക്ഷരം എങ്കിലും സംസാരിക്കേണ്ടതിൻ്റെ ദൗത്യം എനിക്കുകൂടി ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്," റിനി വേദിയില്‍ പറഞ്ഞിരുന്നു.