വി.എസ്‌. അച്യുതാനന്ദന്‍, ശരത് അപ്പാനി  Source : Facebook
KERALA

വിട പറയുന്നത് ശരീരം മാത്രം, വേദനയും ചോരയും കിനിഞ്ഞ പോരാട്ടങ്ങള്‍ നിലനില്‍ക്കുമിവിടെ : ശരത് അപ്പാനി

ഇത് വിഎസ് ആണ്. പുന്നപ്ര വയലാറിലെ മൂര്‍ച്ചയുള്ള വാരിക്കുന്തം. അതിനെക്കാള്‍ മൂര്‍ച്ചയുള്ള നിലപാടിന്റെ നേരര്‍ത്ഥം.

Author : ന്യൂസ് ഡെസ്ക്

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ ശരത് അപ്പാനി. വിട പറയുന്നത് വിഎസിന്റെ ശരീരം മാത്രമാണെന്നും കാറ്റിനും കാലത്തിനും മായ്ക്കാനാകാതെ വിഎസ് ഉയര്‍ത്തി പിടിച്ച ആശയങ്ങളും പോരാട്ടങ്ങളും ഇവിടെ നിലനില്‍ക്കുമെന്നും ശരത് അപ്പാനി ഫേസ്ബുക്കില്‍ കുറിച്ചു.

ശരത് അപ്പാനിയുടെ ഫേസ്ബുക്ക് പോസ്റ്റ് :

ഒരാള്‍ ജീവിച്ചു മരിച്ച കാലത്തിനുമപ്പുറം പൊതുസമൂഹത്തില്‍ ഓര്‍ക്കപ്പെടണമെങ്കില്‍ അയ്യാള്‍ ഉണ്ടാക്കിയ ഓര്‍മകളും ഭാഗമായ ചരിത്രങ്ങളും അത്രയേറെ ആ സമൂഹത്തെ സ്വാധീനിച്ചിരിക്കണം. എന്തിനും കുറ്റം പറയുന്ന മലയാളികള്‍ 'കണ്ണേ കരളേ' എന്ന് കളങ്കമില്ലാതെ വിളിച്ച് നെഞ്ചോട് ചേര്‍ക്കണമെങ്കില്‍ അത്രത്തോളം ആ ജനത അദ്ദേഹത്തെ സ്‌നേഹിച്ചിരിക്കണം. ബഹുമാനിച്ചിരിക്കണം.

ഉറപ്പാണ് വിട പറയുന്നത് ശരീരം മാത്രമാണ്. നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തതയുള്ള ആശയങ്ങളുണ്ടാകും ഇവിടെ.. വേദനയും ചോരയും കിനിഞ്ഞ പോരാട്ടങ്ങള്‍ നിലനില്‍ക്കുമിവിടെ. കാറ്റിനും കാലത്തിനും മായ്ക്കാനാകാതെ.

കാരണം ഇത് വിഎസ് ആണ്. പുന്നപ്ര വയലാറിലെ മൂര്‍ച്ചയുള്ള വാരിക്കുന്തം. അതിനെക്കാള്‍ മൂര്‍ച്ചയുള്ള നിലപാടിന്റെ നേരര്‍ത്ഥം. എന്റെ മകന്‍ ആരോപിതന്‍ ആണെങ്കില്‍ അവനെ പറ്റിയും അന്വേഷിക്കണം എന്ന് പറയുന്ന ചങ്കൂറ്റം.

അരിവാള് മാത്രം തപ്പി വോട്ടിങ്‌മെഷീനില്‍ കുത്തുന്ന എന്റെ അടക്കമുള്ള അമ്മമാരുടെ അച്ചുമാമ്മ. ഒരു ജനതയുടെ ഒരേ ഒരു വിഎസ്. ലാല്‍ സലാം സഖാവേ. സമരങ്ങളില്ലാതെ ഉറങ്ങുക. ഇനി വിശ്രമം.

SCROLL FOR NEXT