വി.ഡി. സതീശൻ 
KERALA

സർക്കാരിന് മേൽ അധികബാധ്യത; ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടെ കുടിശികയെന്ന് വി.ഡി. സതീശൻ

കഴിഞ്ഞ സർക്കാരിൻ്റെ ബജറ്റിലെ അടിസ്ഥാന അനുമാനങ്ങൾ തെറ്റായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുൻ സർക്കാരിൻ്റെ അവകാശവാദങ്ങൾ എല്ലാം പൊള്ളയായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി, സതീശൻ. കഴിഞ്ഞ സർക്കാരിൻ്റെ ബജറ്റിലെ അടിസ്ഥാന അനുമാനങ്ങൾ തെറ്റായിരുന്നു. 35000 കോടി രൂപയുടെ പ്ലാനിൽ 15000 കോടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്ലാനിലുണ്ടായിരുന്ന 35,000 കോടിയിൽ 20, 500 കോടി ഇല്ല. ഇതാണ് ഏറ്റവും ഗുരുതരമായ സാഹചര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ സർക്കാരിന് മേൽ അധിക ബാധ്യത അടിച്ചേൽപ്പിച്ചിരിക്കുകയാണ്. 21,690 കോടിയാണ് അടിയന്തരമായി കൊടുക്കേണ്ട തുക. 6,000 കോടി ഖജനാവിൽ ഉണ്ടായത് കേന്ദ്ര ഗ്രാൻ്റും വന്നത് കൊണ്ടാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത ഇനത്തിൽ മാത്രം 21,670 കോടി രൂപ നൽകാനുണ്ട്. പെൻഷൻകാർക്കുള്ള ക്ഷാമആശ്വാസ ഇനത്തിൽ 14,387 കോടി രൂപയുടെ ബാധ്യത നിലനിൽക്കുകയാണ്. ബാങ്കുകൾക്കും കോൺട്രാക്ടർമാർക്കുമായി 3,431 കോടി രൂപയുടെ കുടിശികയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സപ്ലൈകോയ്ക്ക് 2,893 കോടി രൂപ നൽകാനുണ്ട്. തദേശ ഫണ്ട്, സ്കോളർഷിപ്പ്, സപ്ലൈകോ കുടിശിക ഉൾപ്പെടെ കൊടുക്കാതെ പോയാണ് ഈ ബാലൻസ്. തുക ബാക്കി ഉണ്ടെന്ന് പറയുന്നത് ആളുകളെ പരിഹസിക്കാനാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള ആരോഗ്യ സ്കീമുകളുടെ ക്ലെയിമുകൾ ഇനത്തിൽ 2,017 കോടി രൂപ കുടിശികയുണ്ട്.

തദേശ സ്വയംഭരണ വകുപ്പിൻ്റെ മൂന്നാം ഗഡു വിഹിതമായി 1,982 കോടി രൂപ നൽകാനുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് നൽകാനുള്ളത് 476 കോടി. എസ്‌.സി/എസ്‌.ടി വിദ്യാർഥികളുടെ സ്കോളർഷിപ്പ് ഇനത്തിൽ 377 കോടി രൂപ കുടിശികയുണ്ട്.

കിഫ്ബിക്കെതിരെ മുഖ്യമന്ത്രി വാർത്താസമ്മേളത്തിലും വിമർശനം ഉന്നയിച്ചു. കിഫ്ബിക്ക് അടിസ്ഥാന തുകയും കടമെടുത്ത പണവും സർക്കാർ നൽകേണ്ട അവസ്ഥയാണ് ഉള്ളത്. ഇത് സർക്കാരിന് മേൽ അധിക ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിന് ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകും. സർക്കാറിന് പണം തിരികെ കിട്ടുന്ന നിലപാടുകൾ വേണ്ടിവരും. നമ്മൾ നൽകുന്ന നികുതി തെറ്റായി വിനിയോഗിക്കുകയായിരുന്നുവെന്നും വി.ഡി. സതീശൻ ആരോപിച്ചു.

SCROLL FOR NEXT