തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ എഡിജിപി നിർദേശം. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായി സംശയം. പൊലീസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷണത്തിലാണ്. ബന്ധുക്കളില്‍ ചിലരെ പൊലീസ് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. എഡിജിപി എച്ച്. വെങ്കിട്ഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
കേസിൻ്റെ നടപടികൾ വേഗത്തിലാക്കാനാണ് എസ്ഐടി നീക്കം. രാഹുലിൻ്റെ ഫ്ലാറ്റിലെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ എസ്ഐടി ജില്ലാ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തി. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ യുവതിയുടെ മൊഴി ഡോക്ടർമാർ സാധൂകരിച്ചു. യുവതിയെ ചികിത്സിച്ച രണ്ട് ഡോക്ടർമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിക്ക് അമിത രക്‌തസ്രാവം ഉണ്ടായെന്നും യുവതിയുടെ ആരോഗ്യാവസ്ഥ മോശമായെന്നും ഡോക്ടർമാർ പറയുന്നു. യുവതി നൽകിയ രേഖകൾ ആധികാരികം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
എസിപി ദിന രാജിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയത്. ചികിത്സിച്ച രണ്ട് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. യുവതിക്ക് അമിത രക്തസ്രാവമുണ്ടായെന്നും, ആരോഗ്യാവസ്ഥ മോശമായെന്നും ഡോക്ടർമാർ മൊഴി നൽകി. ഇതുറപ്പിക്കുന്ന ചികിത്സ രേഖകളും പൊലീസിന് ലഭിച്ചു. യുവതി നൽകിയ രേഖകൾ ആധികാരികമാണെന്നും പരാതിയിൽ പറയുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും സ്ഥിരീകരിച്ചു.