ഇടുക്കി അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്കായി ഫോറൻസിക് സംഘം വീട്ടിലെത്തി സാമ്പിളുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം പരിശോധനയ്ക്കായി മാറ്റി. ശാസ്ത്രീയ പരിശോധന ഫലം ഉൾപ്പെടെ പുറത്തുവന്നാലെ മരണത്തിലെ ദുരൂഹത നീങ്ങുവെന്ന് പൊലീസ് പറഞ്ഞു.
അടിമാലി ഒഴുകിത്തടത്തെ ഒരു വയസ്സുകാരായ ഇഹാന്റെയും, റിഹാന്റെയും മരണം ചിതലിനടിക്കുന്ന കീടനാശിനി ഉള്ളിൽ ചെന്നെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിൽ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ അവശേഷിക്കുന്ന കീടനാശിനിയുടെ കുപ്പി കണ്ടെത്തി. പവർ കട്ടിന്റെ സമയത്താണ് കുട്ടികളിൽ നിന്ന് പെയിന്റില്‍ ചേർക്കുന്ന തിന്നറിൻെറ ഗന്ധം ഉണ്ടായതായി അമ്മ സാന്ദ്ര മനസിലാക്കുന്നത്. ഉടൻ ഭർത്താവ് അഫ്സലിനെ അറിയിക്കുകയും കുഞ്ഞുങ്ങളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ജീവന് രക്ഷിക്കാൻ ആയില്ല.
മാതാപിതാക്കളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ചിതലിനെ തുരത്താൻ ഉപയോഗിക്കുന്ന രാസപദാർത്ഥം തറയിൽ വീണെന്നും ഇത് കുട്ടികൾ വായിൽ വെച്ചെന്നുമാണ് മൊഴി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആന്തരിക അവയവങ്ങളുടെ രാസ പരിശോധന റിപ്പോർട്ടും വരുന്നതുവരെ മാതാപിതാക്കളുടെ മൊഴി വിശ്വാസത്തിൽ എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അടിമാലി സ്വദേശിയായ അഫ്സലും ഭാര്യ സാന്ദ്രയും രണ്ടുമാസം മുമ്പാണ് ഒഴുകത്തടത്ത് വാടകയ്ക്ക് താമസം തുടങ്ങിയത്.