KERALA

"തുല്യനീതിക്ക് അര്‍ഹതയുണ്ട്", കെ. സുധാകരന് സീറ്റ് നല്‍കിയതോടെ നേതൃത്വവുമായി ഇടഞ്ഞ് അടൂര്‍ പ്രകാശ്

യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരേണ്ടതുണ്ടെന്നാണ് അടൂര്‍ പ്രകാശിന്റെ നിലപാട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെ. സുധാകരന് സീറ്റ് നല്‍കിയതോടെ തനിക്കും സീറ്റ് വേണമെന്ന് അടൂര്‍ പ്രകാശ്. അടൂര്‍ പ്രകാശിന് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ വി.ഡി. സതീശനും രമേശ് ചെന്നിത്തലുമാണെന്നാണ് ആരോപണം ഉയരുന്നുണ്ട്. നേരത്തെ സുധാകരന് സീറ്റ് നല്‍കാന്‍ തീരുമാനിച്ചതോടെ മത്സരിക്കില്ലെന്ന് അറിയിച്ച് അടൂര്‍ പ്രകാശ് ഫേസ്ബുക്കിലിട്ട് കുറിപ്പ് പിന്‍വലിച്ചിരുന്നു.

എംപിയും മത്സരിക്കരുതെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്തിയത് തനിക്കും ബാധകം. തുല്യ നീതിക്ക് തനിക്കും അര്‍ഹതയുണ്ടെന്നും അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തി. അടൂര്‍ പ്രകാശിന് സീറ്റ് ലഭിച്ചില്ലെങ്കില്‍ പത്തനംതിട്ട തിരുവനന്തപുരം ജില്ലകളില്‍ തിരിച്ചടി ഉണ്ടാകുമെന്നും മുന്നറിയിപ്പുകളുണ്ട്. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരേണ്ടതുണ്ടെന്നാണ് അടൂര്‍ പ്രകാശിന്റെ നിലപാട്.

നേരത്തെ അടൂര്‍ പ്രകാശ് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ കോന്നിയില്‍ സജീവമാകാന്‍ തന്നോട് ആവശ്യപ്പെട്ടത് പാര്‍ട്ടിയാണെന്നും എന്നാല്‍ മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ ആ തീരുമാനത്തിനൊപ്പമാണ് താന്‍ നില്‍ക്കുകയെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വ്യക്തികളോട് മാത്രമല്ല, പ്രസ്ഥാനത്തോടും കൂടിയാണ് താന്‍ കടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും, സ്ഥാനമോഹത്താലോ അധികാര മോഹത്താലോ അല്ല. പാര്‍ട്ടി പറയുന്നിടത്ത് പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ വിശ്വാസമെന്നും അടൂര്‍ പ്രകാശ് കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ കെ. സുധാകരന് മുന്നില്‍ ഹൈക്കമാന്‍ഡ് മുട്ടു മടക്കിയതോടെ അടൂര്‍ പ്രകാശ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

കണ്ണൂരില്‍ മത്സരിപ്പിക്കാത്ത സാഹചര്യത്തില്‍ പാര്‍ട്ടിവിടുമെന്നും 12 മണിക്ക് വാര്‍ത്താസമ്മേളനം വിളിക്കുമെന്നുമുള്ള സാഹചര്യത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കെ. സുധാകരനുമായി ചര്‍ച്ച നടത്തിയത്. രമേശ് ചെന്നിത്തലയും എ.കെ. ആന്റണിയും സുധാകരനുമായി സംസാരിച്ചു. പിന്നാലെ മത്സരിക്കാന്‍ ഇളവ് അനുവദിക്കുകയായിരുന്നു. ഇത്തവണ എംപിമാരായ അടൂര്‍ പ്രകാശും കെ. സുധാകരനുമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയുണ്ടായിരുന്നത്. എന്നാല്‍ എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കെ. സുധാകരന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്.

SCROLL FOR NEXT