അഡ്വ. ടി.ബി. മിനി  Source: News Malayalam 24x7
KERALA

"കോടതി കളവും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങൾ പറയുന്നു; അപകീർത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നു": അഡ്വ. ടി.ബി. മിനി

കോടതി പറഞ്ഞ കാര്യങ്ങൾ 100 ശതമാനം തെറ്റാണെന്നും അഡ്വ. ടി.ബി. മിനി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിയുടെ വിമർശനങ്ങൾക്കെതിരെ അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി. ഒരു ജുഡീഷ്യൽ ഓഫീസർ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഇന്നലെ കോടതി ചെയ്തത്. കേസിലെ വിധി വന്നിട്ടും, അതുമായി ബന്ധപ്പെട്ട് കോടതിയിൽ വച്ച് നടന്ന കാര്യങ്ങളാണ് എന്ന് പറഞ്ഞു കൊണ്ട് എന്തിനാണ് തെറ്റായ കാര്യങ്ങൾ പറഞ്ഞതെന്ന് അറിയില്ലെന്ന് മിനി പറഞ്ഞു. ന്യൂസ് മലയാളത്തിൻ്റെ ലീഡേഴ്സ് മോണിങ്ങിലായിരുന്നു അഡ്വ. മിനുയുടെ പ്രതികരണം.

"കോടതി പറഞ്ഞ കാര്യങ്ങൾ 100 ശതമാനം തെറ്റാണ്. 10 ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ട്രയലിന് എത്തിയത് എന്നത് വസ്തുതാ വിരുദ്ധവും, കളവുമാണ്. വക്കാലത്ത് മാറിയപ്പോഴാണ് ഈ കേസിൻ്റെ ചുമതല തനിക്ക് കിട്ടിയത്. ഒന്നര വർഷം കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വന്നിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ ദിവസങ്ങൾ ഒഴികെ ബാക്കിയെല്ലാ ദിവസങ്ങളിലും കോടതിയിൽ ഹാജരായിട്ടുണ്ട്. എന്നിട്ടും എന്തിനാണ് കോടതി ഇത്തരത്തിൽ കളവ് പറയുന്നത് എന്ന് മനസിലാകുന്നില്ല"; അഡ്വ. ബി. മിനി പറഞ്ഞു.

കോടതി കളവ് പറയുന്നത് ലോകത്തിനും ജുഡീഷ്യറിക്കും വക്കീൽ സമൂഹത്തിനും എന്ത് മാത്രം വേദനാജനകമായ കാര്യമാണ്. നടിയെ ആക്രമിച്ച വിധി വന്നതിന് പിന്നാലെ കോടതിയെ കുറ്റപ്പെടുത്തിയിട്ട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല, അപ്പീൽ പോകാനുള്ള സാധ്യത മനസിലാക്കി അതുമായി മുന്നോട്ട് പോകുകയാണ് ചെയ്തത്. അപ്പീൽ അടുത്ത ദിവസം തന്നെ സമർപ്പിക്കുമെന്നും മിനി വ്യക്തമാക്കി.

ഇത്തരത്തിലുള്ള പരാമർശങ്ങൾ ജുഡീഷ്യറിയോടുള്ള വിശ്വാസം നഷ്ടപ്പെടുന്ന കാര്യമാണ്. ഈ പരാമർശം കേവലം ഒരു വ്യക്തിക്കെതിരെ മാത്രമല്ല, വക്കീലന്മാർക്കെതിരെ വന്ന പരാമർശമാണ്. എങ്ങനെയാണ് ഒരു ഓപ്പൺ കോടതിയിൽ, മാധ്യമങ്ങൾക്ക് മുന്നിൽ ഇങ്ങനെ കളവ് പറയുന്നത് എന്ന് മനസിലാകുന്നില്ല. ഇത്തരത്തിലുള്ള വിമർശനങ്ങൾ കൊണ്ട് തൻ്റെ പ്രൊഫഷൻ തകർക്കാമെന്ന് ആരും കരുതേണ്ട എന്നും മിനി കൂട്ടിച്ചേർത്തു.

അഡ്വക്കേറ്റ് ടി.ബി. മിനി കോടതിയെ ഉറങ്ങാൻ പറ്റുന്ന ഒരു വിശ്രമ സ്ഥലമായാണ് കാണുന്നു എന്നായിരുന്നു കോടതിയുടെ വിമർശനം. വിചാരണ കാലയളവിൽ പത്തുദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അപ്പോഴും അരമണിക്കൂറിൽ താഴെ മാത്രമേ കോടതിയിലുണ്ടാകാറുള്ളൂ. പല സമയവും ഉറങ്ങുകയായിരുന്നു പതിവ്. അതൊരു വിശ്രമസ്ഥലമായാണ് അഭിഭാഷക കണ്ടിരുന്നത്, എന്നും കോടതി പറഞ്ഞു.

കോടതിയുടേത് സത്യത്തിന് നിരക്കാത്ത വിമർശനമാണെന്നും എന്തുകൊണ്ടാണ് കോടതിയിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഉണ്ടായതെന്ന് അറിയില്ലെന്നും ടി.ബി. മിനി കഴിഞ്ഞ ദിവസം തന്നെ പ്രതികരിച്ചിരുന്നു. മനുഷ്യരല്ലേ, ചൂടുകാലത്തൊക്കെ ചിലപ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും. എന്നാൽ താൻ ഉറങ്ങാറില്ല. അതിജീവിതയ്ക്ക് വേണ്ടി ആത്മാർഥമായി തന്നെയാണ് നിലകൊണ്ടതെന്നും മിനി പറഞ്ഞിരുന്നു.

SCROLL FOR NEXT