എറണാകുളം: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. എസ്എൻഡിപി യോഗം ഡയറക്ടർമാരെ നീക്കിയ വിധിക്ക് സ്റ്റേ ഇല്ല. സിംഗിള്‍ ബെഞ്ച് വിധി സ്‌റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. സിംഗിൾ ബെഞ്ച് വിധി അനുസരിച്ചുള്ള സ്ഥിതി തുടരാൻ നിർദേശം. വെള്ളാപ്പള്ളി നടേശന്റെ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീല്‍ അടിയന്തിരമായി പരിഗണിക്കാന്‍ നേരത്തെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
മാർച്ച് 12നാണ് വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഹൈക്കോടതി നീക്കിയത്. എം.കെ. സാനു അടക്കമുള്ളവർ നൽകി ഹർജി പരിഗണിച്ച ജസ്റ്റിസ് പി.ആർ. രവിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വെള്ളാപ്പള്ളി നടേശനടക്കമുള്ള ഭാരവാഹികൾക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ഉത്തരവിട്ടത്. വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ വീഴ്‌ച ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എസ്എൻഡിപി യോഗത്തിൻ്റെ കണക്കുകളിൽ വലിയ ക്രമക്കേട് ഉണ്ടെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. അത് പരിഗണിച്ചാണ് ബോർഡ് മെമ്പർമാരെ അടക്കം അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവുണ്ടായത്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡൻറ് ഡോ. എം. എന്‍ സോമന്‍, വൈസ് പ്രസിഡൻറ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരെയാണ് കോടതി അയോഗ്യരാക്കിയത്. കമ്പനി നിയമപ്രകാരം വെള്ളാപ്പള്ളിക്കോ മറ്റ് ഭാരവാഹികൾക്കോ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ് കോടതി കണ്ടെത്തിയത്.