KERALA

ആഗോള അയ്യപ്പസംഗമം: ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ നൽകിയത് ടെൻഡർ ഇല്ലാതെയെന്ന് റിപ്പോർട്ട്

ഉപകരാർ കൊടുത്തതിൻ്റെ ബില്ലുകൾ ഓഡിറ്റിങ്ങിന് കിട്ടിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ആഗോള അയ്യപ്പസംഗമത്തിൽ ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ നൽകിയത് ടെൻഡറില്ലാതെയെന്ന് റിപ്പോർട്ട്. വേദിയുടെ അളവെടുപ്പിലും വിഐപികളുടെ ഭക്ഷണച്ചലവിലും പൊരുത്തക്കേടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. അതിഥികൾക്ക് നൽകാനായി 4100 പായ്ക്കറ്റ് വീതം അപ്പം, അരവണ അടക്കം കരുതിയിരുന്നു. ഇവയുടെ തുക രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

സംഗമത്തിൻ്റെ ഉപകരാർ കൊടുത്തതിൻ്റെ ബില്ലുകൾ ഓഡിറ്റിങ്ങിന് കിട്ടിയിട്ടില്ല.കലാപരിപാടികൾക്ക് എട്ടുലക്ഷം ചെലവായെന്ന് കാണിച്ചിട്ടുണ്ടെങ്കിലും രണ്ടുലക്ഷത്തിൻ്റെ വൗച്ചറുകൾ മാത്രമാണുള്ളതെന്നുമാണ് റിപ്പോർട്ടിലുള്ളത്.

ആഗോള അയ്യപ്പ സംഗമത്തിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടമുണ്ടായെന്ന് കാണിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. സർക്കാരിൻ്റെയോ ദേവസ്വം ബോർഡിൻ്റെയോ ഫണ്ട് പരിപാടിക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതിയുടെ കർശന നിർദേശമുണ്ടായിരുന്നു. എന്നാൽ സ്പോൺസർഷിപ്പിലൂടെ ചെലവിനുള്ള മുഴുവൻ തുകയും കണ്ടെത്താനായില്ല. ദേവസ്വം ബോർഡ് അഡ്വാൻസായി നൽകിയ മൂന്ന് കോടി രൂപ സ്പോൺസർഷിപ്പിലൂടെ വന്നില്ല എന്നാണ് കണ്ടെത്തൽ.

അതേസമയം, അയ്യപ്പ സംഗമത്തിൽ നഷ്ടം ഉണ്ടായില്ല എന്ന് പറയാനാകില്ലെന്നായിരുന്നു, അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്തിൻ്റെ പ്രതികരണം. പരിപാടിക്കായി ഏഴ് കോടി ചെലവാക്കിയിട്ടില്ലെന്നും, എസ്റ്റിമേറ്റ് തുക മാത്രമാണ് അതെനന്നും പ്രശാന്ത് പറഞ്ഞു. നാല് കോടി രൂപ സ്പോൺസർഷിപ്പിലൂടെ ലഭിച്ചു. മൂന്ന് കോടി രൂപ അഡ്വാൻസ് ആയി ദേവസ്വം ബജറ്റിൽ നിന്ന് ചെലവാക്കിയിട്ടുണ്ടെന്നും പ്രശാന്ത് അറിയിച്ചു.

SCROLL FOR NEXT