KERALA

കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാകില്ല; സ്ഥാനാർഥി നിർണയം വിജയ സാധ്യത മാത്രം പരിഗണിച്ച്: ഹൈക്കമാൻഡ്

ഒരുവട്ടം കൂടി ഭരണം കിട്ടാതിരുന്നാൽ ഉള്ള പ്രത്യാഘാതവും ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളെ ബോധിപ്പിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കെപിസിസി പുനഃസംഘടന തർക്കത്തിൽ നേതാക്കൾക്ക് താക്കീതുമായി ഹൈക്കമാൻഡ്. കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാകില്ലെന്ന് എഐസിസി വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുമ്പോൾ ഗ്രൂപ്പ് സ്വന്തമായി തുടങ്ങിയുള്ള മാനദണ്ഡങ്ങൾ വേണ്ട, പകരം വിജയ സാധ്യത മാത്രമാകണം മാനദണ്ഡം. ഒരുവട്ടം കൂടി ഭരണം കിട്ടാതിരുന്നാൽ ഉള്ള പ്രത്യാഘാതവും ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളെ ബോധിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രശ്നങ്ങൾ കേരളത്തിൽ തന്നെ പരിഹരിക്കപ്പെടണം. വിജയിച്ച ശേഷം ഹൈക്കമാൻഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി പാടില്ല. കേരളത്തില്‍ നേതാക്കള്‍ക്കിടയിലെ ഏകോപനം കൂട്ടണമെന്നും ഹൈക്കമാന്റ് നേതാക്കളോട് നിര്‍ദേശിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ചരടുവലി നടത്തുന്നതിനിടെയാണ് ഹൈക്കമാൻഡിൻ്റെ നിര്‍ദേശം.

പാര്‍ട്ടിക്ക് സംസ്ഥാനത്ത് കൂട്ടായ നേതൃത്വം ഇല്ലെന്ന് എഐസിസി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ പലതവണ നിര്‍ദേശം നല്‍കിയിട്ടും ഫലമുണ്ടാകുന്നില്ല. എന്നും എഐസിസി കുറ്റപ്പെടുത്തി. സമര പ്രചരണങ്ങളില്‍ മിക്ക നിര്‍ദേശങ്ങളും നടപ്പാക്കുന്നില്ല. താഴെത്തട്ടില്‍ പ്രവര്‍ത്തനം പോരാ എന്നും ഹൈക്കമാൻഡ് വിലയിരുത്തി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തന്ത്രത്തെ കുറിച്ച് എഐസിസി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തുടര്‍നടപടി ഉണ്ടാകും എന്നാണ് വിവരം.

SCROLL FOR NEXT