KERALA

ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ പോകുന്നതില്‍ എന്താണ് തെറ്റ്? കോണ്‍ഗ്രസുമായി വേദി പങ്കിടുന്നതില്‍ പ്രതികരിച്ച് ഐഷ പോറ്റി

അനുസ്മരണ ചടങ്ങുകളില്‍ എല്ലാ രാഷ്ട്രീയക്കാരെയും വിളിക്കണം. ഉമ്മന്‍ ചാണ്ടി ജനകീയനായിരുന്നു, ഏത് സാധാരക്കാരന്‍ വന്നാലും സഹായിക്കും.

Author : ന്യൂസ് ഡെസ്ക്

കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടെ പ്രതികരണവുമായി സിപിഐഎം മുന്‍ എംഎല്‍എ ഐഷ പോറ്റി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ പോകുന്നതില്‍ എന്താണ് തെറ്റെന്ന് ഐഷ പോറ്റി ചോദിച്ചു. രാഷ്ട്രീയം പറയാനല്ല പോകുന്നത്.

ഇ.കെ. നായനാര്‍, എ.കെ.ജി എന്നിവരെ അനുസ്മരിക്കുന്നില്ലേ? ഇത്തരം അനുസ്മരണ ചടങ്ങുകളില്‍ എല്ലാ രാഷ്ട്രീയക്കാരെയും വിളിക്കണമെന്നും ഐഷാ പോറ്റി പറഞ്ഞു. ഉമ്മന്‍ ചാണ്ടി ജനകീയനായിരുന്നു, ഏത് സാധാരക്കാരന്‍ വന്നാലും സഹായിക്കും. പ്രളയ സമയത്ത് പിണറായി സഖാവ് നാടൊന്നിക്കണമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായില്ലേ എന്നും ഐഷ പോറ്റി ചോദിച്ചു.

കോണ്‍ഗ്രസില്‍ ചേരാന്‍ ആരും സമീപിച്ചിട്ടില്ല, എല്ലാം മാധ്യമ സൃഷ്ടിയാണ്. തന്നെ വിളിക്കുന്ന പരിപാടികള്‍ക്ക് ഞാന്‍ പോകും. വെറുതെ കാഴ്ചക്കാരിയായി ഒരു വേദിയിലും പോകില്ലെന്നും ഐഷ പോറ്റി പറഞ്ഞു.

സിപിഐഎമ്മുമായി അകല്‍ച്ചയിലായിരിക്കെ മുന്‍ എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസ് വേദിയിലെത്തുന്നതാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. കൊട്ടാരക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലാണ് ഐഷാപോറ്റി പങ്കെടുക്കുക. കൊടിക്കുന്നില്‍ സുരേഷ് ആണ് പരിപാടിയുടെ ഉദ്ഘാടകന്‍.

ഉമ്മന്‍ചാണ്ടിയുടെ ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട് കാരുണ്യ സ്പര്‍ശം എന്ന പേരില്‍ കൊട്ടാരക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നാളെയാണ് പരിപാടി നടത്താനിരുന്നത്. എന്നാല്‍ സിവി പത്മരാജന്റെ നിര്യാണത്തെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചിട്ടുണ്ട്. മാറ്റിവെച്ച പരിപാടിയില്‍ എത്താമെന്ന് ഐഷ പോറ്റി പറയുകയും ചെയ്തിട്ടുണ്ട്.

അനാരോഗ്യം ചൂണ്ടിക്കാട്ടി സിപിഐഎം വേദികളില്‍ നിന്നും കഴിഞ്ഞ കുറച്ചു നാളുകളായി ഐഷ പോറ്റി വിട്ടു നില്‍ക്കുകയായിരുന്നു. അടുത്തിടെ കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ നിന്നും ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് എന്നായിരുന്നു വിശദീകരണം. എന്നാല്‍ പാര്‍ട്ടിക്കകത്തുള്ള ഭിന്നതകളെ തുടര്‍ന്നാണ് മാറി നില്‍ക്കുന്നതെന്ന് അന്ന് തന്നെ വിവരങ്ങളുണ്ടായിരുന്നു. എംഎല്‍എയായിരിക്കെ മുന്‍കൈ എടുത്ത് നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടന പരിപാടികളില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നും സൂചനയുണ്ടായിരുന്നു.

സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുകയാണെന്നും ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് ഒഴിവാകുന്നതെന്നും അയിഷ പോറ്റി അറിയിച്ചിരുന്നു. ഒന്നും ചെയ്യാന്‍ കഴിയാതെ കടിച്ചു തൂങ്ങുന്നത് ശരിയല്ല, ഓടി നടക്കാന്‍ പറ്റുന്നവര്‍ പാര്‍ട്ടിയിലേക്ക് വരട്ടെ. ജനങ്ങളെ സേവിക്കാന്‍ പൊതു പ്രവര്‍ത്തക ആകേണ്ടതില്ലെന്നും അയിഷ പോറ്റി പറഞ്ഞിരുന്നു.

SCROLL FOR NEXT