ആലപ്പുഴ: കാർത്തികപ്പള്ളിയില്‍ സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന യൂത്ത് കോണ്‍ഗ്രസ് മാർച്ച് സംഘർഷത്തില്‍ കലാശിച്ചു. സ്കൂള്‍ വളപ്പിലാണ് സിപിഐഎം- യൂത്ത് കോണ്‍ഗ്രസ് സംഘർഷമുണ്ടായത്. സ്കൂളില്‍ ക്ലാസ് നടക്കുന്നതിന് ഇടയിലായിരുന്നു കയ്യാങ്കളി. സംഘർഷത്തില്‍ മാധ്യമ പ്രവർത്തകനും പഞ്ചായത്ത് അംഗത്തിനും പരിക്കേറ്റു.
സ്കൂളിന്റെ ഗേറ്റ് തള്ളിത്തുറന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വളപ്പില്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതിന് എതിർവശത്തായി സിപിഐഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവർ നിലയുറപ്പിച്ചിരുന്നു. ഇവർ തമ്മിലാണ് സംഘർഷം നടന്നത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പാത്രങ്ങള്‍ അടക്കം വലിച്ചെറിഞ്ഞായിരുന്നു ആക്രമണം.
നേരത്തെ, സ്കൂളിനുള്ളില്‍ നിന്ന് മാധ്യമങ്ങളെ ബലമായി പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. സിപിഐഎം പ്രതിനിധിയായ വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് മാധ്യമങ്ങളെ പുറത്താക്കിയത്.
കഴിഞ്ഞ ദിവസമാണ്, ശക്തമായി പെയ്ത മഴയില്‍ കാർത്തികപ്പള്ളി സ്കൂളിന്റെ മേൽക്കൂര തകർന്നുവീണത്. രാവിലെയോടെയായിരുന്നു അപകടം. സ്‌കൂളിന്റെ മുന്‍വശത്തുള്ള കെട്ടിടമാണ് തകർന്നത്. സ്‌കൂള്‍ അവധിയായത് കൊണ്ടാണ് വന്‍ ദുരന്തമാണ് ഒഴിവായത്.