പത്തനംതിട്ട: അവയവദാനത്തിലൂടെ ചരിത്രമായി മാറിയ പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിനൻ്റെ സംസ്കാരം നാളെ. വൈകിട്ട് മൂന്നരയ്ക്ക് കോട്ടയം നെടുങ്ങാടപ്പള്ളിയിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. ആറ് മാസമുള്ള കുഞ്ഞാണ് ആലിൻ ഷെറിൻ്റെ കരൾ സ്വീകരിച്ചത്. പത്ത് വയസുള്ള കുട്ടിക്കാണ് വൃക്കകൾ മാറ്റവയ്ക്കുന്നത്.
മൂന്നേകാൽ മണിക്കൂർ കൊണ്ടാണ് ആലിൻ്റെ അവയവങ്ങൾ ഇന്നലെ രാത്രിയോടെ കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. കരൾ കിംസിലും വൃക്കകൾ മെഡിക്കൽ കോളജിലും ഹൃദയവാൽവ് ശ്രീചിത്രയിലും നേത്രപടലങ്ങൾ അമൃത ആശുപത്രിയിലുമാണ് കൈമാറിയത്. ഇതോടെ സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിനും കരൾ സ്വീകരിക്കുന്ന കുഞ്ഞും ചരിത്രത്തിന്‍റെ ഭാഗമാകും.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിൻ്റെയും ഷെറിൻ ആൻ ജോണിൻ്റേയും ഏക മകളാണ് ആലിൻ ഷെറിൻ. ജനിച്ച് പത്ത് മാസം പിന്നിടുമ്പോഴേക്കും ലോകത്തോട് വിട പറയേണ്ടി വന്നെങ്കിലും അഞ്ച് പേർക്ക് ജീവൻ പകുത്ത് നൽകിയാണ് ആ കുഞ്ഞ് മടങ്ങിയത്.
ഫെബ്രുവരി അഞ്ചിനുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആലിന്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോട്ടയത്തു നിന്ന് തിരുവല്ലയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ആലിൻ്റെ മാതാപിതാക്കൾക്കും പരിക്കേറ്റിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചതോടെ കുഞ്ഞിൻ്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.