തൃശൂർ: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര സ്വകാര്യ ബസുകളുടെ നടത്തിപ്പിന് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേർസ് ഓർഗനൈസേഷൻ. സ്വകാര്യ ബസുകൾക്ക് സഹായകമായ പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. സർക്കാർ സഹായം ഉണ്ടായില്ലെങ്കിൽ 19ന് ശേഷം സമരത്തിലേക്ക് പോകുമെന്നും ടി. ഗോപിനാഥ് പറഞ്ഞു.
കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ തങ്ങളുടെ ആശങ്ക നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തങ്ങളുടെ യാത്രക്കാർ മറ്റു ബസുകളിൽ കയറിയാൽ തങ്ങൾക്ക് നിലനിൽക്കാൻ ആവില്ല. 5000 കോടി രൂപ മുതൽ മുടക്കുള്ള വ്യവസായമാണ് തങ്ങളുടേത്. സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ നയം എന്നു പറയുന്നു. ബജറ്റിൽ സർക്കാർ സഹായമില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ടി. ഗോപിനാഥ് വ്യക്തമാക്കി.
ജൂൺ 11 മുതലാണ് കെഎസ്ആർടി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നത്. ഓർഡിനറി ബസുകളിലാണ് ആദ്യഘട്ടത്തിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര തീരുമാനിച്ചിട്ടുള്ളത്. സൗജന്യയാത്ര ലഭ്യമാകുന്ന ഓർഡിനറി ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ ഒട്ടിക്കാനും തീരുമാനമായിട്ടുണ്ട്. ബസുകളുടെ ഡോറുകളിലാകും സ്റ്റിക്കർ പതിക്കുക. ഇതിലൂടെ സൗജന്യയാത്ര ഉള്ളത് ജനങ്ങൾക്ക് അറിയാൻ സാധിക്കും. പദ്ധതിയുടെ ഉദ്ഘാടന ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനും ബസിൽ യാത്ര ചെയ്യും. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് വരെയാണ് മുഖ്യമന്ത്രി യാത്ര ചെയ്യുക. വനിതാ മന്ത്രിമാരും ബസിൽ യാത്ര ചെയ്യും.
അതേസമയം, പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഒരു മാസം സർക്കാരിന് 70 കോടിയോളം ബാധ്യതയുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സൗജന്യയാത്രയെ തുടർന്ന് 750- 800 കോടിയോളം വരുമാനക്കുറവ് കെഎസ്ആർടിസിക്ക് ഉണ്ടാകും. ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകും. 1500 കോടിയോളം രൂപ നിലവിൽ കെഎസ്ആർടിസിക്ക് ശമ്പളവും പെൻഷനുമായി നൽകുന്നുണ്ട്. ഇതിനൊപ്പമായിരിക്കും ഈ തുക കൂടി നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.