KERALA

ആലുവയില്‍ യുവാവിനെ ആക്രമിച്ച് കവര്‍ച്ച; പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍, രാത്രി സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ്

ഞായറാഴ്‌ച പുലർച്ചെ 3.30ഓടെയാണ് കോടനാട് സ്വദേശിയായ ജോഫിൻ ജിജുവിനെ ആക്രമിച്ച് രണ്ടംഗം സംഘം പണവും സ്വര്‍ണവും കവര്‍ന്നത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം ആലുവയിൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ യുവാവിനെ ക്രൂരമായി മർദിച്ച് രണ്ടംഗസംഘം പണം കവർന്ന കേസിൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ്. പ്രതികൾ ട്രാൻസ്ജെൻഡേഴ്സ് അല്ലെന്നും ക്രിമിനൽ പശ്ചാത്തല നാട്ടുകാരാണെന്നും പൊലീസ് വ്യക്തമാക്കി. യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ രാത്രി സുരക്ഷ വർധിപ്പിക്കാനും പൊലീസ് തീരുമാനിച്ചു. ഞായറാഴ്‌ച പുലർച്ചെ 3.30ഓടെയാണ് കോടനാട് സ്വദേശിയായ ജോഫിൻ ജിജുവിനെ ആക്രമിച്ച് രണ്ടംഗം സംഘം പണവും സ്വര്‍ണവും കവര്‍ന്നത്.

വിവാഹത്തിൽ പങ്കെടുക്കാനുള്ള യാത്രയ്‌ക്കിടെയാണ് ജോഫിനെതിരെ ആക്രമണമുണ്ടായത്. മെട്രോ സ്റ്റേഷനു സമീപത്ത് നിന്നും റെയിൽവെ സ്റ്റേഷനിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നടന്നുപോകവെയാണ് അപരിചിതരായ രണ്ടുപേർ ആക്രമിച്ചത്. അക്രമികൾ ആദ്യം കല്ലുകൊണ്ട് ജോഫിനെ തലയ്‌ക്ക് എറിഞ്ഞുവീഴ്‌ത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ജോഫിനെ പിന്തുടർന്ന് ഇവർ കഴുത്തിൽ കിടന്ന മാലയും കൈയിലെ പണവും തട്ടിയെടുത്തു. പണത്തിനും സ്വർണത്തിനും വേണ്ടിയായിരുന്നു ആക്രമണം എന്നാണ് കരുതുന്നത്. തുടർന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു. തുടർന്ന് കയർ ഉപയോഗിച്ച് കൈകാലുകൾ കെട്ടിയതിനുശേഷം ജോഫിനെ തൊട്ടടുത്തുള്ള കാനയിലേക്ക് വലിച്ചെറിഞ്ഞു.

അവിടെ നിന്ന് ഒരുവിധത്തിലാണ് ജോഫിന്‍ പൊലീസിന് അടുത്തെത്തിയത്. പൊലീസാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. സ്ഥിതി മോശമെന്ന് കണ്ടതോടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഐസിയുവിലാക്കി. ക്രൂരമായ ആക്രമണത്തിൻ ജോഫിന്റെ മൂന്ന് വാരിയെല്ലുകൾ പൊട്ടി, വലത് കൈയും ഒടിഞ്ഞു. യുവാവിനെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി.

ഈ വഴിയടക്കം ആലുവയിലെ പല ഭാഗങ്ങളും സാമൂഹ്യവിരുദ്ധരുടെ പിടിയിലാണെന്ന് വാർഡ് കൗൺസിലർ ശ്രീപദ പറഞ്ഞു. ഇരുട്ടിന്റെ മറവിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ട്രാൻസ്ജെൻഡേഴ്സ് ഉള്‍പ്പെടെ ആളുകൾ തമ്പടിക്കുന്നുണ്ടെന്നും, ഇവരാണ് ഇത്തരം ആക്രമണത്തിനു പിന്നിലെന്നും റെയിൽവേ സ്റ്റേഷൻ ഗുഡ് ഷെഡിലെ ജീവനക്കാർ ആരോപിച്ചു. പ്രതികളെ കണ്ടാലറിയാം എന്ന് ജോഫിൻ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ആലുവ പൊലീസ് ജോഫിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

SCROLL FOR NEXT