എറണാകുളം: അൻസിബ ഹസൻ്റെ പരാതിയിൽ ടിനി ടോമിന് എതിരെ കേസ് എടുക്കാൻ പൊലീസ് റിപ്പോർട്ട് തള്ളി കൊണ്ടാണ് കോടതി നിർദേശം നൽകിയത്. ടിനി അൻസിബയെ ജിഹാദിയെന്ന് വിളിച്ചത് തമാശയ്ക്കാണ് എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
ടിനി ടോം നടത്തിയ പരാമർശങ്ങളിൽ ക്രിമിനൽ ലക്ഷ്യങ്ങളില്ല എന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ടിനി ടോം പ്രഥമദൃഷ്ട്യാ കുറ്റകൃത്യം ചെയ്തെന്ന് എറണാകുളം സിജിഎം കോടതി നിരീക്ഷിച്ചു. അൻസിബയ്‌ക്കെതിരെ ജിഹാദി, ഡബിൾ ഡാഡി സിൻഡ്രം, ഡിഎൻഎയുടെ കുഴപ്പം എന്നീ പരാമർശങ്ങൾ നടത്തിയിരുന്നു.
കേസിൽ നടി നീനാ കുറിപ്പിൻ്റെ മൊഴി നിർണായകമായി. പൊലീസ് റിപ്പോർട്ട് അപൂർണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി സംഭവത്തിൽ കടവന്ത്ര പൊലീസ് വിശദമായ അന്വേഷണം വേണമെന്ന് നിർദേശിച്ചു. BNS173 (5 ) പ്രകാരം കേസ് എടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.