മലപ്പുറം: സമസ്തയിലെ ലീഗ് വിരുദ്ധർക്ക് തിരിച്ചടി. സുന്നി മഹല്ല് ഫെഡറേഷൻ (എസ്എംഎഫ്) തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി. എസ്എംഎഫിന്റെ സംസ്ഥാന നേതൃത്വത്തെ നാളെ തെരഞ്ഞെടുക്കും. സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷമാണ് ഹർജി നൽകിയിരുന്നത്.
പരപ്പനങ്ങാടി മുൻസിഫ് കോടതിയാണ് ഹർജി തള്ളിയത്. സുന്നി മഹല്ല് ഫെഡറേഷന്റെ സംസ്ഥാന നേതൃത്വത്തെ നാളെ തെരഞ്ഞെടുക്കും. എസ്എംഎഫിൻ്റെ തെരഞ്ഞെടുപ്പ് നിയമാവലി അട്ടിമറിച്ചു കൊണ്ട് ക്രിമിനൽ പശ്ചാത്തലം ഉള്ളവരും, രാഷ്ട്രീയക്കാരും കടന്ന് കൂടിയെന്നാണ് സമസ്തയിലെ ലീഗ് വിരുദ്ധരുടെ ആരോപണം. ചീഫ് റിട്ടേണിങ് ഓഫീസറായിരുന്ന ജിഫ്രി മുത്തുക്കോയ തങ്ങളെ മാറ്റിയതും വിവാദമായിരുന്നു.
സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമായുടെ കീഴ്‌ഘടകങ്ങളായ എസ്‌വൈഎസ്, എസ്കെഎസ്എസ്എഫ്, ആർജെഎം, എസ്കെഎംഎംഎ, എസ്ഇഎ, എസ്കെജെക്യൂ എന്നിവയുടെ പഞ്ചായത്ത് കമ്മിറ്റികൾ തെരഞ്ഞെടുക്കുന്ന ഓരോ പ്രതിനിധികൾ എസ്എംഎഫില്‍ അംഗങ്ങളായിരിക്കണമെന്നായിരുന്നു കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ് മാനുവലില്‍ പറഞ്ഞിരുന്നത് . ഇവരാണ് എസ്എംഎഫിൻ്റെ പഞ്ചായത്ത് കൗൺസിലർമാർ. ഇവർക്ക് പകരം നിലവിലെ പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുക്കുന്ന കമ്മ്യൂണിറ്റി സെന്ററുകളുടെ ചെയർമാനും ജനറല്‍ കണ്‍വീനർമാരെയും കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തി നിയമാവലി പരിഷ്കരിച്ചുവെന്നാണ് ലീഗ് വിരുദ്ധപക്ഷത്തിന്റെ ആരോപണം.