തിരുവനന്തപുരം: ഒന്നര വയസുകാരൻ അർഷാദിൻ്റെ മരണത്തിന് പിന്നാലെ പ്രതി അഷ്‌കറിനെതിരെ ആദ്യ ഭാര്യ ആമിനയുടെ അമ്മ ഷാജില ബീവി. ആമിനയെ ആരും ഇല്ലാത്ത സമയത്ത് വിളിച്ചിറക്കി കൊണ്ടുപോകുകയാണ് ചെയ്തത്. മകളെ വിളിച്ചിറക്കി കൊണ്ട് പോയ സമയം മുതൽ പീഡിപ്പിക്കുകയായിരുന്നു എന്നും ഷാജില ബീവി പറഞ്ഞു.
വീട്ടുകാർ അറിയാതെ ഇറങ്ങിപ്പോയത് കൊണ്ട് മകൾ ആമിന ഇതൊന്നും പറഞ്ഞിരുന്നില്ല. അയൽവക്കക്കാർ പറഞ്ഞാണ് മകൾ അനുഭവിക്കുന്ന ക്രൂരതകൾ അറിഞ്ഞത്. കൊച്ചിനെ നിങ്ങൾക്ക് വേണ്ടേ. കൊല്ലാൻ കൊടുത്തിരിക്കുകയാണോ എന്നുവരെ ചോദിച്ചു. ക്ലോസറ്റിൽ തല ഇടിപ്പിച്ചു. വിഷം കൊടുത്ത് കൊല്ലാനും ശ്രമിച്ചു. അടിവയറ്റിൽ ചവിട്ടുകയും, ചെവിക്കല്ലിനൊക്കെ ഇടിക്കുകയും ചെയ്യുമായിരുന്നു. മകളെ തുക്കി കൊല്ലാൻ വരെ ശ്രമിച്ചിരുന്നു എന്നും ഷാജില ബീവി ന്യൂസ് മലയാളത്തോട് പറഞ്ഞു. വീട്ടിൽ പറഞ്ഞാൽ കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തൻ്റെ മകൻ്റെ മരണത്തിൽ സംശയം ഉണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
കടുത്ത മർദനമേറ്റ് മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓപ്പറേഷൻ കഴിഞ്ഞപ്പോൾ മകൾ സംസാരിക്കാതെ ആയി. 13മാസം ആയി കോമാ സ്റ്റേജിലായിരുന്നു. ഓർമ ശക്തി തിരിച്ച് കിട്ടിയിട്ട് 10 മാസം മാത്രമേ ആയിട്ടുള്ളൂ. രക്തം കട്ട പിടിച്ച് ട്യൂമർ ആകുകയായിരുന്നു. മകൾ ഇപ്പോൾ ചെറുതായി സംസാരിക്കും എന്നാലും മുഴുവനായും മനസിലാക്കാൻ പറ്റുന്നില്ലെന്നും ഷാജില ബീവി വെളിപ്പെടുത്തി. പൊലീസിനും വനിതാ കമ്മീഷനും അടക്കം പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഷാജില ബീവി കൂട്ടിച്ചേർത്തു.