തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷാദിൻ്റെ മരണത്തിൽ പ്രതികരിച്ച് അഖിലയുടെ ആദ്യ ഭർത്താവ് അഖിലിൻ്റെ പിതാവ് സുനിൽ കുമാർ. അഖിലയുടെ രണ്ടാം ഭർത്താവും കേസിലെ മുഖ്യപ്രതിയുമായ അഷ്‌കർ കുഞ്ഞിനെ കാണാൻ അനുവദിച്ചിരുന്നില്ല. രണ്ടാനച്ഛൻ്റെ മർദനത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നും കുഞ്ഞിൻ്റെ മുത്തച്ഛൻ പറഞ്ഞു.
അഖിലയുടെ സുഹൃത്തായ നൃത്ത അധ്യാപികയ്‌ക്കെതിരെയും അന്വേഷണം വേണമെന്ന് സുനിൽ കുമാർ ആവശ്യപ്പെട്ടു. നൃത്ത അധ്യാപികയാണ് അഖിലയും അഷ്‌കറുമായുള്ള ബന്ധത്തിന് വഴിയൊരുക്കിയത്. കുഞ്ഞിനെ മർദിക്കുന്ന വിവരം സുഹൃത്തായ നൃത്ത അധ്യാപികയ്ക്ക് അറിയാമായിരുന്നു എന്നും സുനിൽ കുമാർ ആരോപിച്ചു.
ഒന്നരവയസുകാരൻ അർഷിദ് കൊടുംക്രൂരതയാണ് നേരിട്ടത്. കുഞ്ഞിൻ്റെ ശരീരത്തിൽ 51 മുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിൻ്റെ ശരീരത്തിൽ പലയിടത്തും പഴയ മുറിവുകളും എല്ലിന് ഒടിവുകളും കണ്ടെത്തി. അതിനിടെ കുഞ്ഞിനെ സ്ഥിരമായി മർദിച്ചിരുന്നതായി അഖിലയുടെ പങ്കാളി അഷ്കർ പൊലീസിനോട് പറഞ്ഞു.