കോഴിക്കോട്: ഒരു നാടിനെയൊന്നാകെ തകർത്തു കളഞ്ഞ ദുരന്തത്തിന്റെ ഓർമകളുമായി, വയനാട് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും കുരുന്നുകൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ നടക്കുന്ന പ്രദർശനത്തിൽ 40 കുട്ടികളുടെ രചനകളാണ് അതിജീവനത്തിന്റെ കഥ പറയുന്നത്.
പ്രിയപ്പെട്ടവരുടെ ഉയിരെടുത്ത ദുരന്തത്തിന് ശേഷം, അതിജീവനത്തിന്റെ പാതയിലാണ് വയനാട് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യർ. ആ തിരിച്ചുവരവിന് നിറങ്ങൾ പകരുകയാണ് മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളിലെ ഏഴ് മുതൽ 14 വയസ് വരെ പ്രായമുള്ള നാൽപ്പത് കുട്ടികൾ. നാടിന്റെ കഥകൾ ഓർമപ്പെടുത്തുന്ന നൂറോളം ചിത്രങ്ങൾ. കളിപ്പാട്ടങ്ങളും, മിഠായികളും, കളിവണ്ടികളും പുഴയും കൂട്ടുകാരും. കഥ പറയുന്ന മുത്തശിമാരും, കളി മൈതാനങ്ങളുമെല്ലാം കുട്ടികൾ മനോഹരമായി ക്യാൻവാസിൽ പകർത്തിയിട്ടുണ്ട്.
കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നടക്കുന്ന ചിത്ര പ്രദർശനം, ബ്രിങ് ബാക്ക് ഗ്രീനും 'ഞങ്ങളിടം' കലാകാരന്മാരുടെ കൂട്ടായ്മയും ഹ്യൂം സെൻ്ററും ചേർന്നാണ് സംഘടിപ്പിച്ചത്. ചിത്രങ്ങളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന തുക കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകും. പ്രദർശനം നാളെ സമാപിക്കും.