KERALA

പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി ജോലി സ്ഥലത്തെ അതിക്രമമായി കണക്കാക്കാത്തത് സിസ്റ്റത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്തി: ആശ ആച്ചി ജോസഫ്

മുഖ്യമന്ത്രി തീരുമാനമെടുത്താല്‍ മാത്രമേ ഇതെല്ലാം നടക്കൂ എന്നുണ്ടെങ്കില്‍ അത് വളരെ ദുര്‍ബലമായ ഒരു സിസ്റ്റമാണെന്നും ആശ ആച്ചി ജോസഫ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പി.ടി. കുഞ്ഞുമുഹമ്മദ് എതിരായ തന്റെ പരാതി ജോലിസ്ഥലത്തെ അതിക്രമമായി കണക്കാക്കാത്തത് സിസ്റ്റത്തോടുള്ള വിശ്വാസം പോകാന്‍ കാരണമായെന്ന് ആശ ആച്ചി ജോസഫ്. അതിക്രമം നടത്തിയ ആളെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. മുഖ്യമന്ത്രിയെ സമീപിച്ചാലേ എന്തെങ്കിലും നടക്കൂ എന്നതാണ് സ്ഥിതി. സംവിധാനത്തിന്റെ മുഴുവന്‍ വീഴ്ചയില്‍ മുഖ്യമന്ത്രിയെ മാത്രമായി കുറ്റപ്പെടുത്താനില്ല എന്നും ആശ ആച്ചി ന്യൂസ് മലയാളത്തോട് പറഞ്ഞു.

'എനിക്ക് സംഭവിച്ചതിനെ ജോലിസ്ഥലത്ത് നടന്ന അതിക്രമമായി കണക്കാക്കുന്നില്ല എന്നതിനെ എനിക്ക് ഒരു ആശയക്കുഴപ്പത്തിനും സിസ്റ്റത്തോടുള്ള വിശ്വാസക്കുറവിനും കാരണമായി. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി മാത്രം ചെയ്യാന്‍ പറ്റുന്ന സിസ്റ്റമാണ്. മുഖ്യമന്ത്രി തീരുമാനമെടുത്താല്‍ മാത്രമേ ഇതെല്ലാം നടക്കൂ എന്നുണ്ടെങ്കില്‍ അത് വളരെ ദുര്‍ബലമായ ഒരു സിസ്റ്റമാണ്. അധികാരമുള്ള ആളുകള്‍ ഇടപെട്ടു കഴിഞ്ഞാല്‍ ചില കാര്യങ്ങള്‍ സുഖമായി നടക്കുന്ന ഒരു അവസ്ഥ ഇവിടെയുണ്ട്,' ആശ ആച്ചി ജോസഫ് പറഞ്ഞു.

വിഷയത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുമോ എന്ന ചോദ്യത്തിനും ആശ മറുപടി പറയുന്നത് അതിനും മുഖ്യമന്ത്രിക്ക് കത്തയച്ച് അതില്‍ മറുപടി വന്ന ശേഷമേ നടക്കൂ എന്നാണെന്നും ആശ ആച്ചി ജോസഫ് പറയുന്നു. എന്തു സംഭവിച്ചാലും നീതി വേണമെന്ന നിലപാടിലാണ് താന്‍ നില്‍ക്കുന്നതെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു.

അതിക്രമം നടന്ന ശേഷം ആശ ആച്ചി ജോസഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നു. പിന്നാലെ നാല് ദിവസം കഴിഞ്ഞ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി മൊഴി രേഖപ്പെടുത്തുന്നു. അതിന് ശേഷവും ഒരു നടപടിയും ഉണ്ടാകുന്നില്ല. പിന്നാലെ മാധ്യമങ്ങളില്‍ വാര്‍ത്ത വരുമ്പോള്‍ മാത്രമാണ് ഇത് കേസായി മാറുന്നത്.

SCROLL FOR NEXT