Source: Files
KERALA

"ഇടതുപക്ഷം ഭരണത്തില്‍ നിന്നിറങ്ങി പ്രതിപക്ഷത്ത് ഇരിക്കണം എന്ന് പറയുന്നത് പരിഹാസ്യം"; സച്ചിദാനന്ദന് വിമർശനവുമായി അശോകൻ ചരുവിൽ

സച്ചിദാനന്ദന്‍ മാഷും സാറ ടീച്ചറും കാരശേരി മാഷെ പിന്തുടരുന്നുവെന്നും അശോകൻ ചരുവിൽ

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദന് വിമർശനവുമായി അക്കാദമി വൈസ് പ്രസിഡൻ്റ് അശോകൻ ചരുവിൽ. സച്ചിദാനന്ദൻ മാഷ് പറയുന്ന കാര്യങ്ങൾ വിചിത്രം. കേരളത്തിലെ പ്രതിപക്ഷം വളരെ മോശമാണന്നാണ് അദ്ദേഹം പറയുന്നത്. ഇടതുപക്ഷം ഭരണത്തിൽ നിന്ന് ഇറങ്ങി വന്ന് പ്രതിപക്ഷത്തിരിക്കണം എന്ന് സച്ചിദാനന്ദൻ പറയുന്നത് പരിഹാസ്യമാണെന്നും അശോകൻ ചരുവിൽ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

സച്ചിദാനന്ദൻ മാഷും സാറാ ടീച്ചറും കാരശേരി മാഷെ പിന്തുടരുകയാണ്. ജനങ്ങൾ സാഹിത്യകാരന്മാരെക്കാൾ പ്രബുദ്ധരാണ്, സാംസ്കാരിക നായകർ പറയുന്ന എല്ലാ കാര്യങ്ങളും ജനങ്ങൾ മുഖവിലക്കെടുക്കില്ല. സച്ചിദാനന്ദൻ മാഷ് പറയുന്ന കാര്യങ്ങൾ വിചിത്രം, കേരളത്തിലെ പ്രതിപക്ഷം വളരെ മോശമാണന്നാണ് അദ്ദേഹം പറയുന്നത്. ഇടുപക്ഷം ഭരണത്തിൽ നിന്ന് ഇറങ്ങി വന്ന് പ്രതിപക്ഷത്തിരിക്കണം എന്ന് പറയുന്നത് പരിഹാസ്യം. പണ്ടുകാലം മുതൽ തന്നെ അദ്ദേഹം ഇടതുപക്ഷ പാർട്ടികളോടും സിപിഐഎമ്മിനോടും വിമർശനാത്കമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. രാഷ്ട്രീയമായ അഭിപ്രായമുണ്ടെങ്കിൽ തുറന്ന് പറയുകയാണ് വേണ്ടത്. യുഡിഎഫിനെയോ കോൺഗ്രസിനെയോ ജയിപ്പിക്കണമെന്ന് നേരിട്ട് പറയാൻ അവർ തയ്യാറാകുന്നില്ലെന്നും അശോകൻ ചരുവിൽ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് തുടർഭരണമുണ്ടായാൽ ബംഗാളിലെ സ്ഥിതിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന സച്ചിദാനന്ദൻ്റെ പ്രസ്താവന വിവാദമായതോടെയാണ് പ്രതികരണം. അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും ഇത് നയിച്ചേക്കാം. വികസനത്തിന്റെ കാര്യത്തിലും സാക്ഷരതയുടെ കാര്യത്തിലും ഇടതു സർക്കാർ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ജനങ്ങൾക്ക് പാർട്ടിയെ വിമർശിക്കാനുള്ള ഭയം വർധിച്ചുവരുന്നതായും സച്ചിദാനന്ദൻ പറഞ്ഞു. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും രൂക്ഷമായ ഭാഷയിൽ സാഹിത്യ അക്കാദമി ചെയർമാൻ വിമർശനമുന്നയിച്ചു. നാരായണ ഗുരുവിൻ്റെ ആദർശം തൊട്ടു തീണ്ടിയിട്ടില്ലാത്തവരെ ഗുരുവിനെക്കാൾ വലുതാക്കി കാണിക്കുന്നത് ഭൂഷണമല്ലെന്നും സച്ചിദാനന്ദൻ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT