തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ സിപിഐഎം പ്രവർത്തകർ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഐഎം പ്രവർത്തകർ പിടിയിൽ. പാളയം ഏരിയ കമ്മിറ്റി ഓഫീസിന് സമീപം വച്ചാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ പ്രതികളെ വിട്ടുകിട്ടണമെന്ന് സിപിഐഎം നേതാക്കളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പാർട്ടി ഓഫീസിൽ കയറി പിടികൂടാൻ ആകില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു. പീന്നിട് നേതാക്കൾ പ്രവർത്തകരെ വിട്ടു നൽകുകയായിരുന്നുവെന്നാണ് സൂചന. പിന്നീടാണ് പ്രവർത്തകർ പിടിയിലായത്. നിഥിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരാണ് പൊലീസ് പിടിയിലായത്. ആറ്റുകാൽ മുൻ കൗൺസിലർ ഉണ്ണി ഉടൻ കീഴടങ്ങുമെന്നാണ് വിവരം.
സംഘം ചേരൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ എന്നി കുറ്റങ്ങൾ ചേർത്താവും പ്രതികൾക്കെതിരെ കേസെടുക്കുക. ആക്രമണത്തിൽ ഇഡി സംഘം സഞ്ചരിച്ച വാഹനത്തിൻ്റെ ചില്ല് തകർന്നതിനെ തുടർന്ന് ഡ്രൈവർക്ക് കണ്ണിന് സാരമായ പരിക്കേൽക്കുകയും കൈയ്ക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ഡ്രൈവറെയും നെറ്റിക്ക് മുറിവേറ്റ പൊലീസ് ഉദ്യോഗസ്ഥനെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമത്തെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തികേയൻ്റെ നേതൃത്വത്തിലാണ് നഗരത്തിൽ വ്യാപകമായ അന്വേഷണ നടപടികൾ ആരംഭിച്ചത്. റെയ്‌ഡിനിടെ ആക്രമസംഭവം അരങ്ങേറിയതോടെ കേന്ദ്ര ധനകാര്യ സെക്രട്ടറി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. ഇതോടെയാണ് പൊലീസ് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയത്.