KERALA

"കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ കോടിപതി, എ.സി. മൊയ്തീന്റെ ഡീലിങ്സ് ടോപ്പ് ക്ലാസുമായി"; ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ പുറത്ത്

അതേസമയം, പുറത്തുവന്ന ശബ്ദരേഖ തള്ളി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ജില്ലയിലെ സിപിഐഎം നേതാക്കൾക്കെതിരെയുള്ള ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിൻ്റെ ശബ്ദരേഖ പുറത്ത്. സിപിഐഎം നേതാക്കൾ രാഷ്ട്രീയത്തിലൂടെ ധനസമ്പാദനം നടത്തിയവരെന്ന് സമ്മതിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ശരത് പ്രസാദ് ജില്ലാകമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്. വിവാദത്തിന് പിന്നാലെ നിബിനെ സിപിഐഎം പുറത്താക്കി. ശരത്തിൽ നിന്ന് പാർട്ടി വിശദീകരണം തേടുമെന്നാണ് റിപ്പോർട്ട്.

കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ കോടിപതിയാണന്നും എ.സി. മൊയ്തീന്റെ ഡീലിങ്സ് ടോപ്പ് ക്ലാസുമായെന്നും ശരത് സംഭാഷണത്തിൽ പറയുന്നു. പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ തലങ്ങളിൽ ചെറിയ തിരിമറികൾ നടക്കും പോലെയല്ല പാർട്ടി നേതാക്കൾ നടത്തുന്നത് വലിയ ഇടപാടുകളാണെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.

വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റലപ്പള്ളി, പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രൻ എന്നിവരുടെ പേരും സംഭാഷണത്തിനിലുണ്ട്. അതേസമയം, പുറത്തുവന്ന ശബ്ദരേഖ തള്ളി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. ശബ്ദസംഭാഷണത്തിൻ്റെ ആധികാരികയിൽ സംശയമുണ്ട്. ശബ്ദസംഭാഷണത്തിൽ പറയുന്ന പാർട്ടി നേതാക്കൾ എല്ലാവരും ഗുരുതുല്യരാണ്. സംഭാഷണത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന് സംശയമുണ്ടെന്നും ശരത് ന്യൂസ് മലയാളത്തോട് പറഞ്ഞു.

ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ എം. കെ. കണ്ണനും പ്രതികരിച്ചു. 100 രൂപയിൽ കൂടുതൽ ഒരു അക്കൗണ്ടിലുമില്ല, പിന്നെ ഏത് ബാങ്കിലാണ് തൻ്റെ കോടികൾ ഉള്ളത് എന്നാണ് കണ്ണൻ ചോദിച്ചത്. മണ്ണൂത്തിയിലെ പാർട്ടിയിലെ ചുമതല തനിക്കായിരുന്നു. നടത്തറയിലെ സഹകരണ സംഘങ്ങൾ സംബന്ധിച്ച് അത്തരമൊരു ആക്ഷേപവും തനിക്കില്ലെന്നും കണ്ണൻ വ്യക്തമാക്കി.

പുറത്തുവന്ന സംഭാഷണം വർഷങ്ങൾക്കു മുൻപുള്ളതാണെന്നും പറയുന്ന കാര്യങ്ങളിൽ അടിസ്ഥാനമില്ലെന്നുമാണ് സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ പറഞ്ഞത്. വിഷയത്തിൽ ശരത്തിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു. ശരത്തുമായി സംസാരിക്കുകയും നടത്തറയിലെ സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തിക ആരോപണം ഉന്നയിക്കുകയും ചെയ്ത നിബിൻ ശ്രീനിവാസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയെ പ്രതിരോധത്തിലാക്കും വിധം പരസ്യ പ്രതികരണം നടത്തിയതിനും അച്ചടക്കം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. സിപിഐഎം നേതാക്കൾക്കെതിരെയുള്ള ആരോപണം പരിശോധിക്കണമെന്ന ആവശ്യവുമായി ബിജെപിയും രം​ഗത്തെത്തിയിട്ടുണ്ട്.

SCROLL FOR NEXT