തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിന്റെ മരണത്തിൽ വൈകാരിക പ്രതികരണവുമായി സഹോദരി നിഖിത. ലോൺ ആപ്പിന്റെ പേരിൽ അവൻ ജീവനൊടുക്കില്ലെന്നും എല്ലാവരും കൂടി കൊന്നതാണെന്നും നിഖിത പറഞ്ഞു. മരണ കാരണം ലോൺ ആപ്പ് ആണെന്ന പേരിലേക്ക് വരുത്തി തീർക്കാൻ ആണ് ശ്രമം. ആ പേരുപറഞ്ഞ് ചുരുക്കാൻ സമ്മതിക്കില്ലെന്നും നിഖിത പറഞ്ഞു.
ലോൺ എടുക്കാൻ നിതിൻ ഒരിക്കലും ടീച്ചറെ റഫറൻസ് ആയി വച്ചിട്ടില്ല. ലത ടീച്ചറുടെ നമ്പർ ഹാക്ക് ചെയ്ത് എടുത്തതാണ്. ഡെന്റൽ അനാട്ടമി ഡിപ്പാർട്ട്മെന്റിലെ അധ്യാപകർ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നവർ ആണെന്നും നീതി കിട്ടുന്നവരെ പോരാടുമെന്നും നിഖിത വ്യക്തമാക്കി. നിതിൻ മരിച്ചത് ടീച്ചർക്ക് ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം വന്നത് കൊണ്ടാണെന്ന് വിശ്വസിക്കുന്നില്ലെന്ന് നിതിന്റെ സഹോദരീ ഭർത്താവ് അശോകനും വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സംസാരിക്കാൻ നിതിനെ സ്റ്റാഫ് റൂമിലേക്ക് വിളിച്ച് വരുത്തിയത് അറിഞ്ഞിരുന്നു. ദേഷ്യത്തിലാണ് നിതിൻ റൂമിൽ നിന്ന് ഇറങ്ങിയതെന്നും അശോകൻ പറഞ്ഞു.
ലോൺ ആപ്പിൽ റഫറൻസ് നമ്പർ ആയി ടീച്ചറുടെ നമ്പർ കൊടുത്തിട്ടുണ്ടാകും. ഭീഷണി സന്ദേശം വന്നിട്ടുണ്ടെങ്കിൽ ടീച്ചർക്ക് കുടുംബത്തെ അറിയിക്കാമായിരുന്നു. ടീച്ചറെ മാനേജ്മെന്റ് സ്വാധീനിച്ചിട്ടുണ്ടാകും. നിതിൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കുടുംബത്തെ അറിയിക്കാമല്ലോ. കോളേജിൽ നിന്ന് ഒരു അധ്യാപകർ പോലും ഇതുവരെ ഇവിടെ വന്നിട്ടില്ലെന്നും അശോകൻ ചൂണ്ടിക്കാട്ടി.
അതേസമയം, കേസിൽ ഡിജിപി ഇടപെട്ടിട്ടുണ്ട്. അന്വേഷണം ലോൺ ആപ്പുമായി ബന്ധപ്പെട്ട് ചുരുക്കരുതെന്നും ഉയർന്നുവന്ന മറ്റ് ആരോപണങ്ങളിലും അന്വേഷണം വേണമെന്നും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. ലോൺ ആപ്പ് ഭീഷണിയുടെ ആധികാരികത പരിശോധിക്കാൻ സൈബർ സംഘത്തെ ഉപയോഗിക്കണമെന്നും ഡിജിപിയുടെ നിർദേശത്തിൽ പറയുന്നുണ്ട്. നിതിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഡിജിപിയുടെ ഇടപെടൽ. അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമം നടക്കുന്നുവെന്ന ആശങ്ക അറിയിച്ച് കുടുംബം കഴിഞ്ഞ ദിവസം ഡിജിപിയെ നേരിൽ കണ്ടിരുന്നു.