KERALA

നിതിൻ്റെ മരണം; അധ്യാപകർ ഒളിവിൽ, പൊലീസ് അന്വേഷണം തുടരുന്നു

"ഡോ. റാമിനെ അധ്യാപകനെന്ന് വിളിക്കാനാകില്ല അയാൾ ഒരു മൃഗമാണ്." നിതിനെ വ്യക്തിപരമായി ടാർഗറ്റ് ചെയ്തിരുന്നുവെന്നും സഹപാഠി ആർച്ച

Author : ശാലിനി രഘുനന്ദനൻ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിചേർത്ത അധ്യാപകർ ഒളിവിൽ പോയതായി വിവരം. ഡോ. റാമിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആരോപണ വിധേയരായ ഡോ. റാമും, സംഗീതയും മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ നൽകാൻ സാധ്യതയുണ്ടെന്നാണ് സൂചന. കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. നിതിന്റെ സഹപാഠികളായ കൂടുതല്‍ വിദ്യാർഥികളുടെ മൊഴിയും പൊലീസ് ഉടൻ രേഖപ്പെടുത്തും.

കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അവസാന വർഷ വിദ്യാർഥികളുടെ ക്ലാസ് ബഹിഷ്കരിച്ചുള്ള സമരം ഇന്നും തുടരും. അന്വേഷണ സംഘത്തിന്റെ പക്കലുള്ള നിതിൻ്റെ മൊബൈൽ ഫോൺ ഫോറൻസിക് സംഘം പരിശോധിക്കും.ലോൺ ആപ്പിൽ നിന്ന് പണം വായ്പയെടുത്തത് അടക്കമുള്ളവയിൽ സമഗ്ര അന്വേഷണത്തിന് ഒരുങ്ങുകയാണ് അന്വേഷണസംഘം.

അധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നിതിന്റെ സഹപാഠികൾ പ്രതികരിച്ചിരുന്നു. അധ്യാപകരിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നിതിൻ പറഞ്ഞത് സത്യമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. "ഡോ. റാമിനെ അധ്യാപകനെന്ന് വിളിക്കാനാകില്ല അയാൾ ഒരു മൃഗമാണ്." ക്ലാസിൽ ബോഡി ഷേമിങ് നടത്താറുണ്ട്. നിതിനെ വ്യക്തിപരമായി ടാർഗറ്റ് ചെയ്തിരുന്നുവെന്നും പേടിച്ചിട്ടാണ് പരാതികൾ പറയാതിരുന്നതെന്നും നിതിന്റെ സഹപാഠി ആർച്ച പറഞ്ഞു.

നിതിൻ്റെ മരണത്തിൽ സംസ്ഥാനമാകെ പ്രതിഷേധം ആളിപ്പടരുകയാണ്. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണൂർ അഞ്ചരക്കണ്ടി കോളജിലേക്ക് വിദ്യാർഥി- യുവജന സംഘടനകൾ കഴിഞ്ഞ ദിവസം നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഡിജിപിയെ നേരിൽകണ്ടു. കേസ് വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നതായി ആശങ്കയുള്ളതായും കുടുംബം പറഞ്ഞിരുന്നു.

SCROLL FOR NEXT