തിരുവനന്തപുരം: ബിഡിഎസ് വിദ്യാർഥി നിതിൻ്റെ മരണത്തിൽ പ്രതികരിച്ച് നിതിന്റെ അച്ഛൻ രാജൻ. കോളേജിൽ നേരിട്ട അധിക്ഷേപങ്ങളിൽ വിദ്യാർഥികൾ ആദ്യമേ തന്നെ പ്രതികരിക്കണമായിരുന്നു എന്നും. അങ്ങനെയെങ്കിൽ മകൻ്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്നും രാജൻ പറഞ്ഞു. ഇനിയും വിദ്യാർഥികൾ പുറത്തു വന്നു കാര്യങ്ങൾ സംസാരിക്കണം. അവർ നേരിട്ട അധിക്ഷേപങ്ങൾ തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോളേജിൽ വിദ്യാർഥികൾക്ക് പ്രതികരിക്കാനുള്ള സംവിധാനം ഇല്ല. നിലവിലുള്ള വിദ്യാർഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റണമെന്നും അവിടെ വിദ്യാഭ്യാസം തുടരാൻ സംവിധാനം ഒരുക്കണമെന്നും നിതിന്റെ അച്ഛൻ പറഞ്ഞു. അന്വേഷണ സംഘത്തിന് വിശദമായി മൊഴി നൽകിയെന്നും നിതിൻ നേരിട്ട ജാതീയ അധിക്ഷേപങ്ങൾ വിവരിച്ചുവെന്നും രാജൻ പറഞ്ഞു.
നിതിൻ രാജിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സഹപാഠികൾ പ്രതികരിച്ചിരുന്നു. അധ്യാപകരിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നിതിൻ പറഞ്ഞത് സത്യമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. "ഡോ. റാമിനെ അധ്യാപകനെന്ന് വിളിക്കാനാകില്ല അയാൾ ഒരു മൃഗമാണ്." ക്ലാസിൽ ബോഡി ഷേമിങ് നടത്താറുണ്ട്. നിതിനെ വ്യക്തിപരമായി ടാർഗറ്റ് ചെയ്തിരുന്നുവെന്നും പേടിച്ചിട്ടാണ് പരാതികൾ പറയാതിരുന്നതെന്നും നിതിന്റെ സഹപാഠി ആർച്ച പറഞ്ഞു.
കേസിൽ കണ്ണൂരിൽ നിന്നുള്ള അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തി കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. നിതിന്റെ അമ്മ മൊഴി നൽകാനുള്ള മാനസികാവസ്ഥയിൽ അല്ലെന്ന് പൊലീസ് പറഞ്ഞു. അച്ഛന്റെയും രണ്ട് സഹോദരിമാരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ പീഡനം ഉൾപ്പെടെ വീട്ടുകാർ വിവരിച്ചു.
മൊഴിയെടുപ്പ് ആറ് മണിക്കൂർ സമയം നീണ്ടുനിന്നു. കേസിൽ തുടർനടപടികൾക്ക് ഒരുങ്ങുകയാണ് പൊലീസ്. പൊലീസിന്റെ കൈവശമുള്ള നിതിന്റെ മൊബൈൽ പരിശോധനയ്ക്ക് അയക്കും. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖകളിലും അന്വേഷണം നടത്തും. അടുത്തതായി സഹപാഠികളുടെ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങുകയാണ് പൊലീസ്.