'ഭാരതാംബ' വിഷയത്തിൽ വീണ്ടും ഗവർണർ-സർക്കാർ പോര്. രാജ്ഭവനിലെ പരിപാടി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ബഹിഷ്കരിച്ചു. ആർഎസ്എസ് ശാഖകളിൽ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ഉപയോഗിച്ചതാണ് വിദ്യാഭ്യാസ മന്ത്രി ചടങ്ങ് ബഹിഷ്കരിക്കാന്‍ കാരണം.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ വിതരണ ചടങ്ങാണ് വിദ്യാഭ്യാസ മന്ത്രി ബഹിഷ്കരിച്ചത്. ഇത്തരം പരിപാടികളില്‍ രാഷ്ട്രീയ ബിംബങ്ങൾ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഗവർണർ കാണിക്കുന്നത് അഹങ്കാരമാണെന്നും മന്ത്രി പറഞ്ഞു. താന്‍ വൈകിയാണ് പരിപാടിയില്‍ എത്തിയത്. താന്‍ ചെല്ലുമ്പോഴേക്കും ഭാരതാംബയുടെ ചിത്രത്തിനു മുന്നിലെ വിളക്കിന് ഗവർണർ തിരികൊളുത്തിയിരുന്നു. അധ്യക്ഷ പ്രസംഗത്തിന് വിളിച്ചപ്പോള്‍ തന്റെ വിമർശനം അറിയിച്ചതായും ശിവന്‍കുട്ടി പറഞ്ഞു.
രാജ്ഭവനും കേരള സർക്കാരും ചേർന്ന് നടത്തുന്ന പരിപാടിയില്‍ രാഷ്ട്രീയ നിറമോ ചിഹ്നമോ പാടില്ലെന്ന് മന്ത്രി പറഞ്ഞു. ഭാരതാംബയെന്ന് നിങ്ങള്‍ പറയുന്ന ആളുടെ ചിത്രത്തിന് മുന്നില്‍ തിരികൊളുത്തുന്നത് ഒരു രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണെന്നും അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞതായി മന്ത്രി അറിയിച്ചു. ഗവർണറുടെ രാഷ്ട്രീയ നിലപാടിനോട് പ്രതിഷേധം അറിയിച്ച ശേഷമാണ് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. തന്റെ രാജ്യം ഇന്ത്യയാണെന്നും അതിന്റെ നട്ടെല്ല് ഭാരണഘടനയാണെന്നും അതിനു മുകളില്‍ മറ്റൊരു സങ്കല്‍പ്പവുമില്ലെന്നും വ്യക്തമാക്കിയ ശേഷമാണ് വിദ്യാഭ്യാസ മന്ത്രി വേദി വിട്ടത്.
ഇത്തരം നിലപാടുകള്‍ ആവർത്തിക്കാതിരിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും മന്ത്രി ചടങ്ങിനു ശേഷം പ്രതികരിച്ചു. ജനാധിപത്യവിരുദ്ധവും രാഷ്ട്രീയ പക്ഷപാതിത്വത്തോടെയും പ്രവർത്തിച്ചാല്‍ ഗവർണറെ പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. തനിക്ക് വേണമെങ്കില്‍ കുട്ടികളെ കൂടി വിളിച്ചുകൊണ്ട് പരിപാടിയില്‍ നിന്ന് ഇറങ്ങാമായിരുന്നു. തന്റെ മാന്യത കൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത്.
കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തില്‍ ഭാരതാംബ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ദക്ഷിണേഷ്യയിലെ രാജ്യങ്ങളെ ഒരൊറ്റ ഹിന്ദുത്വ രാജ്യമായി ഏകീകരിക്കണമെന്നാണ് ആർഎസ്എസിന്റെ വർഗീയ അജണ്ടയെന്നും ആ പ്രൊജക്ടിനെ ഭരണഘടന പിന്തുണയ്ക്കുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്ഭവനെ ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താന്‍ ശ്രമിക്കരുത്. ആർഎസ്എസിന്റെ ചിഹ്നങ്ങളെ ആർഎസ്എസുകാർ ബഹുമാനിച്ചോട്ടെ എന്നാല്‍ മറ്റുള്ളവർ അത് അംഗീകരിക്കണം എന്ന നിലപാട് ശരിയല്ല. അതിനായി രാജ്ഭവനെ ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഇതേ വിഷയത്തില്‍ ഗവർണർ സർക്കാർ പോരിന് കാരണമായ സംഭവങ്ങള്‍ അരങ്ങേറിയത്.
ജൂൺ അഞ്ചിന് കൃഷി വകുപ്പ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷത്തിൽ കാവിക്കൊടിയേന്തിയ 'ഭാരതാംബ'യുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ചിത്രത്തിന് മുന്നില്‍ ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തണമെന്നായിരുന്നു രാജ്ഭവൻ്റെ ആവശ്യം. എന്നാൽ, സർക്കാർ പരിപാടിയിൽ ഇത്തരം കാര്യങ്ങൾ നടക്കില്ലെന്നും ചിത്രം മാറ്റണമെന്നുമായിരുന്നു കൃഷിമന്ത്രിയുടെ ഓഫീസിൻ്റെ നിലപാട്. ഗവർണർ അതിന് തയ്യാറാവാതെ വന്നതോടെ കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ സ്വന്തം നിലക്ക് രാജ്ഭവനും, സെക്രട്ടേറിയറ്റിന് മുന്നിൽ കൃഷി വകുപ്പും പരിപാടി നടത്തി. ഭാരതാംബ രാജ്യത്തിന്റെ പ്രതീകമാണെന്നും ചിത്രം രാജ്ഭവനിൽനിന്നു മാറ്റില്ലെന്നുമായിരുന്നു അന്ന് ഗവർണർ സ്വീകരിച്ചിരുന്ന നിലപാട്.
എന്നാല്‍, പിന്നീട് ഈ നിലപാടില്‍ ഗവർണർ അയവുവരുത്തി. ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. സത്യപ്രതിജ്ഞ ചടങ്ങുകളിലും, കേരള ശ്രീ പുരസ്കാരദാനച്ചടങ്ങിലും ഭാരതാംബയുടെ ചിത്രം ഒഴിവാക്കാനാണ് തീരുമാനമായത്. അതേസമയം, രാജ്ഭവന്റെ ചടങ്ങുകളില്‍ ചിത്രവും വിളക്കും തുടരുമെന്നും അറിയിച്ചു.