എറണാകുളം: ട്വൻ്റി 20ക്കൊപ്പം ചേർന്നതിന് പിന്നാലെ പ്രതികരണവുമായി ബിഗ് ബോസ് താരം അഖിൽ മാരാർ. ട്വന്‍റി 20 അധ്യക്ഷന്‍ സാബു എം. ജേക്കബിനൊപ്പം എത്തിയാണ് അഖിൽ മാരാർ ട്വൻ്റി 20യിൽ ചേർന്നത്. താൻ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനാണെന്നും അതുകൊണ്ട് തന്നെ തൻ്റെ ചിന്തകളും അഭിപ്രായങ്ങളുമെല്ലാം ബിജെപിക്കോ കോൺഗ്രസിനോ ഇടതുപക്ഷത്തിനോ അനുകൂലമാകുമെന്നും അഖിൽ മാരാർ മാധ്യമങ്ങളോട് പറഞ്ഞു.
"ഞാൻ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനാണ്. അതുകൊണ്ട് തന്നെ എൻ്റെ ചിന്തകളും അഭിപ്രായങ്ങളുമെല്ലാം ബിജെപിക്കോ കോൺഗ്രസിനോ ഇടതുപക്ഷത്തിനോ അനുകൂലമാകുമായിരിക്കും. എന്നാൽ അടിസ്ഥാനപരമായി ഞാൻ സ്വതന്ത്ര ചിന്താഗതിക്കാരനാണ്. ട്വൻ്റി 20 നാട്ടിൽ കൊണ്ടുവരാൻ ആഗ്രഹിച്ച മാറ്റങ്ങൾ പണ്ടുമുതൽ എൻ്റെ മനസിലുള്ളവയാണ്. ഭരണം മാറണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അത് കൊണ്ട് പലപ്പോഴും യുഡിഎഫ് അനുകൂല നിലപാടുകൾ എടുത്തിട്ടുണ്ട്. ചിലപ്പോൾ ബിജെപി അനുകൂലം ആകും ചിലപ്പോൾ യുഡിഎഫ് അനുകൂലം ആകും. മറ്റു ചിലപ്പോൾ സിപിഎം അനുകൂല നിലപാട് ആകും. ക്രാന്തദർശിയായ നേതാക്കൾ മുന്നിൽ വരണം.
അത്തരം നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ട്വന്റി 20. ചേരാൻ ഏറ്റവും അനുയോജ്യമായ പാർട്ടിയാണ് ട്വന്റി 20. രാജ്യത്തിന് അനുകൂല നിലപാട് സ്വീകരിക്കുമ്പോഴാണ് തന്നെ സംഘിയാക്കുന്നത്. ശരിയായ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്". വി.ഡി. സതീശനുമായും രമേശ് ചെന്നിത്തലയുമായും വ്യക്തിപരമായ ബന്ധമാണുള്ളതെന്നും അഖിൽ മാരാർ കിഴക്കമ്പലത്ത് മാധ്യമങ്ങളോട് പറഞ്ഞു.