മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടതിനെ ന്യായീകരിച്ച് ബിന്ദു കൃഷ്ണ 
KERALA

"പാൽ സംഭരണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട്"; മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടതിനെ ന്യായീകരിച്ച് ബിന്ദു കൃഷ്ണ

യൂണിയൻ പിരിച്ചുവിട്ടത് നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവത്തിൽ ന്യായീകരണവുമായി മന്ത്രി ബിന്ദു കൃഷ്ണ രംഗത്ത്. യൂണിയൻ പിരിച്ചുവിട്ടത് ക്രമക്കേടുകൾ സംബന്ധിച്ച പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണെന്ന് മന്ത്രി പറഞ്ഞു. പാൽ സംഭരണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.

ഗുണ നിലവാരം കുറഞ്ഞ പാൽ വിതരണം ചെയ്തു. എണ്ണമറ്റ ക്രമക്കേടുകൾ പ്രഥമ ദൃഷ്ടിയാൽ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ എന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് ഡിപ്പാർട്മെൻ്റ് തലത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അവർ പറഞ്ഞു.

എന്ത് അഴിമതിയും കാണിച്ചിട്ട് രാഷ്ട്രീയപ്രേരിതം എന്ന കവചം തീർക്കൽ കേരളത്തിൽ നടക്കില്ലല്ലോ. രാഷ്ട്രീയമായി ഒന്നും ചെയ്യുന്നില്ല. അവിടെ രാഷ്ട്രീയത്തിന് പ്രസക്തിയില്ല. മിൽമയുടെ നിലനിൽപ്പിന് നല്ല രീതിയിലുള്ള ഇടപെടൽ അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം യൂണിയൻ പിരിച്ചു വിടാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന മുൻ മിൽമ ചെയർമാൻ്റെ വാദം മന്ത്രി തള്ളി.ആര് തീരുമാനിച്ചിരുന്നു. അദ്ദേഹം തീരുമാനിച്ചിരുന്നോ എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു. തുടർ നടപടികൾ നിയമപരമായിട്ട് തന്നെ മുന്നോട്ടു പോകും. സർക്കാരിൻ്റെ കാര്യമായ ഇടപെടൽ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം മലബാർ, തിരുവനന്തപുരം യൂണിയനുകൾ പിരിച്ചുവിട്ടതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മുൻ മിൽമ ചെയർമാൻ കെ.എസ് മണി രംഗത്തെത്തി. മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണ് യൂണിയനുകൾ പിരിച്ചുവിടലിന് പിന്നിലെന്നും കെ.എസ്. മണി പറഞ്ഞു.

മലബാറും തിരുവനന്തപുരവും കൂടി പിടിച്ചെടുക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും മണി ആരോപിച്ചു. മലബാർ യൂണിയനിൽ ഒരു രൂപയുടെ പോലും അഴിമതി നടന്നിട്ടില്ല. ഗ്രാൻഡ് കിട്ടാൻ പരിപാടി നടത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മലബാർ യൂണിയൻ പിരിച്ചു വിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്നും മുൻ മിൽമ ചെയർമാൻ പറഞ്ഞു.

SCROLL FOR NEXT