തൃശൂർ: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിണറായി വിജയൻ സൂക്ഷിക്കണമെന്ന് പറഞ്ഞ അവതാരങ്ങൾ അകത്ത് കയറി സ്വാധീനിച്ചോ എന്ന് പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്തരം അവതാരങ്ങളെ അകറ്റി നിർത്തണം. താൽക്കാലിക ലാഭത്തിനായി വരുന്നവർ അല്ല ബന്ധുക്കൾ. അവതാരങ്ങൾ നമ്മളെ റാഞ്ചി കൊണ്ടുപോകില്ലെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തണം. ന്യൂനപക്ഷങ്ങൾ നമ്മളെ ബന്ധുക്കളായി കണ്ടിരുന്നു. എല്ലാ തിരിച്ചടികളും പാഠങ്ങൾ പഠിക്കാനുള്ളതാണ്. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പിന്തുണ അകലാൻ കാരണം അന്വേഷിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. തൃശൂരിൽ നടന്ന ഇഎംഎസ് സ്മൃതിയിലാണ് ബിനോയ് വിശ്വത്തിന്റെ വിമർശനം.
സിപിഐയും സിപിഐഎമ്മും പരസ്പരം പടവെട്ടിയപ്പോൾ ശത്രുക്കൾ വളർന്നുവെന്നും അവർ കോട്ടകൾ കീഴടക്കി കേരളം വരെ എത്തിയെന്നും ബിനോയ് വിശ്വം പറഞ്ഞു.
പുതുതലമുറയെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗമാക്കാൻ കഴിയാത്തതിൽ എസ്എഫ്ഐയേയും എഐഎസ്എഫിനെയും ബിനോയ് വിശ്വം വിമർശിച്ചു. പുതിയ തലമുറയിലേക്ക് നമ്മൾ പറയുന്ന കനപ്പെട്ട കാര്യങ്ങൾ എത്തുന്നില്ല. എസ്എഫ്ഐയും എഐഎസ്എഫും എവിടെയാണ്. യുവതലമുറയെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റാൻ കഴിയാതെ വരുന്നത് ഗൗരവതരമായ കാര്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.