KERALA

സജി ചെറിയാനെതിരായ ആരോപണം: പ്രസ്താവനയിൽ ഉറച്ചു നില്‍ക്കുന്നു എന്ന് ബിനു ചുള്ളിയില്‍

ലഹരിക്കേസില്‍ ഉള്‍പ്പെട്ടവരെ മന്ത്രി സജി ചെറിയാൻ സംരക്ഷിക്കുന്നു എന്നായിരുന്നു ബിനു ചുള്ളിയിലിൻ്റെ ആരോപണം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ. ലഹരിക്കേസില്‍ ഉള്‍പ്പെട്ടവരെ മന്ത്രി സംരക്ഷിക്കുന്നു എന്നായിരുന്നു ബിനു ചുള്ളിയിലിൻ്റെ ആരോപണം. തനിക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്. മന്ത്രിക്കെതിരെ പ്രസംഗിച്ചതിന് തനിക്കെതിരെ കലാപാഹ്വാനത്തിന് കേസ് എടുത്തു എന്നും ബിനു ചുള്ളിയിൽ പറഞ്ഞു.

സമൂഹത്തിൽ കലാപം ഉണ്ടാക്കുന്ന വർഗീയ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാനെതിരെ താൻ കൊടുത്ത പരാതിയിൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. സജി ചെറിയാൻ, എ.കെ. ബാലൻ അടക്കമുള്ളവർക്കെതിരെ കേസ് എടുക്കാൻ പൊലീസ് തയ്യാറല്ലെന്നും ബിനു ചുള്ളിയിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് പരിപാടിക്കിടെയാണ് ബിനു ചുള്ളിയിലിൻ്റെ പ്രസ്താവന. ലഹരിക്കടത്ത് കേസിലെ ആരോപണ വിധേയൻ്റെ കാർ സജി ചെറിയാൻ തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ സിപിഐഎം പുറത്താക്കിയ ഷാനവാസിനെ മന്ത്രി സംരക്ഷിക്കുകയാണെന്നും മന്ത്രിക്കും ലഹരി കടത്തിൽ പങ്കുണ്ടെന്നുമായിരുന്നു ബിനു ചുള്ളിയിലിൻ്റെ വാക്കുകൾ.

പ്രസംഗത്തിന് പിന്നാലെ മന്ത്രി സജി ചെറിയാൻ നൽകിയ പരാതിയെ തുടർന്ന് ചെങ്ങന്നൂർ പൊലീസ് ബിനു ചുള്ളിയിലിനെതിരെ മാനനഷ്ടത്തിന് കേസെടുത്തിരുന്നു.

SCROLL FOR NEXT