KERALA

ദേവസ്വം ചെയർമാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത് ദൗർഭാഗ്യകരം; പിആർഒയുടെത് രാഷ്ട്രീയ നിയമനം; ഗുരുവായൂർ ദേവസ്വത്തിനെതിരെ ബിജെപി

ഭക്തർക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ ഗുരുവായൂർ ദേവസ്വം തയ്യാറാവണം എന്നും നിവേദിത സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിനും പിആർഒയ്ക്കും എതിരെ ബിജെപി. ഗുരുവായൂർ ദേവസ്വത്തിൽ നടക്കുന്ന നിയമനങ്ങൾ, എല്ലാ മാനദണ്ഡങ്ങളും മറികടന്നാണെന്നും പിആർഒയുടെത് രാഷ്ട്രീയ നിയമനമാണെന്നും ബിജെപി തൃശൂർ നോർത്ത് ജില്ലാ അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യൻ പറഞ്ഞു. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ പിആർഒ മാധ്യമങ്ങൾക്ക് നൽകാത്തത് ഗുരുതര വീഴ്ചയാണ്. ദേവസ്വം ചെയർമാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും അഡ്വ. നിവേദിത സുബ്രഹ്മണ്യൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വം നിഷ്പക്ഷമായിട്ടുള്ള നിലപാട് സ്വീകരിക്കണം. ഭക്തർക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ ഗുരുവായൂർ ദേവസ്വം തയ്യാറാവണം എന്നും നിവേദിത സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.

നേരത്തെ കേരള പത്രപ്രവർത്തക യൂണിയനും ഗുരുവായൂർ ദേവസ്വം പിആർഒയ്‌ക്കെതിരെ പരാതി നൽകിയിരുന്നു. ദേവസ്വവുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങളെ അറിയിക്കുന്നില്ലെന്നും മാധ്യമപ്രവർത്തകർ വിളിച്ചാൽ ഫോൺ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്യാറില്ലെന്നുമാണ് പരാതി. കെയുഡബ്ല്യൂജെ തൃശൂർ ജില്ലാ കമ്മിറ്റിയാണ് ദേവസ്വം ചെയർമാന് രേഖാമൂലം പരാതി നൽകിയത്.

ഗുരുതര ആരോപണങ്ങളാണ് ഗുരുവായൂർ ദേവസ്വം പിആർഒയ്‌ക്കെതിരെ പത്രപ്രവർത്തക യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റി നൽകിയ പരാതിയിലുള്ളത്. ഒരു വിഭാഗം ആളുകൾക്ക് കൃത്യമായി വിവരങ്ങൾ കൈമാറുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ​ഗുരുവായൂർ ദേവസ്വവും തൃശൂരിലെ മാധ്യമപ്രവർത്തകരും തമ്മിൽ മികച്ച ബന്ധമാണുള്ളത്. ദേവസ്വത്തിൻ്റെ വാർത്തകൾ വിവേചനങ്ങളില്ലാതെ മികച്ച രീതിയിലാണ് മാധ്യമങ്ങൾ നൽകുന്നത്. പിആർഒയുടെ വിവേചനപരമായ നിലപാട് പ്രതിഷേധാർഹവും അംഗീകരിക്കാനാവാത്തതുമാണെന്നും യൂണിയൻ വ്യക്തമാക്കുന്നു. നേരത്തെ പിആർഒയുടെ നടപടിയിൽ ആക്ഷേപമുയർന്നപ്പോൾ അധികൃതരെ വിവരം അറിയിച്ചിരുന്നതാണ്. എന്നാൽ തുടർച്ചയായി ഇത് സംഭവിക്കുന്ന സാഹചര്യത്തിലാണ് ചെയർമാന് രേഖാമൂലം പത്രപ്രവർത്തക യൂണിയൻ പരാതി നൽകിയത്.

SCROLL FOR NEXT