KERALA

"മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് ഈ നീക്കം"; ടി.ജി. മോഹന്‍ദാസിൻ്റെ അറസ്റ്റിനെ അപലപിച്ച് ബിജെപി

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകമെന്നും ബിജെപി ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ടി.ജി. മോഹന്‍ദാസിൻ്റെ അറസ്റ്റ് മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണെന്നും വിവേചനപരമെന്നും ബിജെപി. അവധി ദിവസം നോക്കി ടി.ജി. മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് തികച്ചും അപലപനീയമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പ്രസ്താവിച്ചു. മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ടി.ജി. മോഹൻദാസിനെ സൈബർ പൊലീസ് വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം നേരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകം. കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്.

ടി.ജി. മോഹന്‍ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ല, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെടിവച്ചു കൊല്ലുമെന്നടക്കം ഭീഷണി മുഴക്കിയ നിരവധി പേരാണ് കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിൻ്റെ സംരക്ഷണയില്‍ നിയമനടപടികളില്‍ നിന്ന് രക്ഷനേടി കഴിയുന്നത്. ഇത്തരക്കാര്‍ക്കെതിരെ നിരവധി പരാതികള്‍ പോലീസില്‍ നല്‍കിയിട്ടും പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞവരെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിക്കുന്നത്.

ഫിഷറീസ് വകുപ്പ് പിടിച്ചുവാങ്ങി ഭരിക്കുന്ന മുസ്ലിംലീഗ്, മുതലപ്പൊഴിയിലും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായപ്പോള്‍ നടപടികള്‍ എടുക്കാത്ത ഗൗരവകരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ആയതിനാല്‍ മണ്ണിടിച്ചിലിലും പ്രളയത്തിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പോലും കാണാതെ മടങ്ങുന്ന ലീഗ് മന്ത്രിമാര്‍ കേരള സമൂഹത്തിന് നല്‍കുന്ന സന്ദേശം ഭീതിജനകമാണ്. മതവര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മുസ്ലീം ലീഗ് മന്ത്രിമാരും ലീഗ് നേതൃത്വവും വന്ദേമാതര വിഷയത്തിലും വി.ഡി. സവര്‍ക്കര്‍ വിഷയത്തിലും പ്രസ്താവനകള്‍ നടത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അഡ്വ. എസ്. സുരേഷ് കുറ്റപ്പെടുത്തി.

SCROLL FOR NEXT